ബെയ്ജിങ്∙ ചൈനയിലെ 350 അടി ഉയരമുള്ള മനുഷ്യനിർമിത വെള്ളച്ചാട്ടത്തിനെതിരെ പ്രതിഷേധം. തെക്കുപടിഞ്ഞാറൻ ചൈനയിലെ ഗുയാങ് നഗരത്തിലാണു ലോക വിസ്മയമായ വെള്ളച്ചാട്ടം. താഴെനിന്നു വെള്ളം പമ്പുചെയ്ത് മുകളിലെത്തിച്ചാണു വെള്ളച്ചാട്ടം സൃഷ്ടിച്ചിരിക്കുന്നത്. രണ്ടുവർഷം മുൻപ് പൂർത്തിയായ വെള്ളച്ചാട്ടം ആറുതവണ മാത്രമാണു പ്രവർത്തിപ്പിച്ചിട്ടുള്ളത്.
വെള്ളച്ചാട്ടം സൃഷ്ടിച്ചിരിക്കുന്ന ലൈബിയൻ ഇന്റർനാഷനൽ ബിൽഡിങ്ങിന്റെ നിർമാണം ഇതുവരെ പൂർത്തിയായിട്ടില്ല. ചെലവു കൂടുതലായതിനാലാണ് ഉടമസ്ഥർ പറയുന്നു. ഒരു മണിക്കൂർ പ്രവർത്തിക്കുന്നതിന് 120 ഡോളർ (8,238 രൂപ) വേണം. ഷോപ്പിങ് മാള്‍, ഓഫിസുകൾ, ആഡംബര ഹോട്ടൽ എന്നിവയാണു കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. ലുഡി ഇൻഡ്രസ്ടീസ് ഗ്രൂപ്പാണു വെള്ളച്ചാട്ടത്തിന്റെ നിർമാതാക്കൾ. മഴവെള്ളം, ഭൂഗർഭജലം എന്നിവ വലിയ ടാങ്കുകളിൽ ശേഖരിച്ചാണു വെള്ളച്ചാട്ടത്തിന് ഉപയോഗിക്കുന്നത്.
വളരെയേറെ പണം ചെലവഴിച്ചു നിർമിച്ച വെള്ളച്ചാട്ടത്തിനെതിരെ വലിയ വിമർശനമാണ് ഉയർന്നിരിക്കുന്നത്. വെള്ളച്ചാട്ടം പണം കളയുന്നതിനുള്ള മാർഗം മാത്രമാണെന്നു ചിലർ ആരോപിക്കുന്നു. മാസത്തിലൊരിക്കലെങ്കിലും വെള്ളച്ചാട്ടം ഉപയോഗിച്ചിരുന്നെങ്കിൽ ജനലുകള്‍ വൃത്തിയാക്കുന്ന പണം നിങ്ങൾക്ക് ലാഭിക്കാമായിരുന്നുവെന്ന് ചിലർ ചൈനയിലെ സമൂഹമാധ്യമമായ വെയ്ബോയിൽ വിമർശിച്ചു. കെട്ടിടത്തിലെ ശുചിമുറികൾക്ക് ചോർച്ചയുണ്ടായതു പോലെയെന്നായിരുന്നു മറ്റൊരാളുടെ പരിഹാസം.