തിരുവനന്തപുരം ∙ കേന്ദ്ര സർക്കാരിന്റെ വിവാദ മെഡിക്കൽ കമ്മിഷൻ ബില്ലിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) നേതൃത്വത്തിൽ ഒപി ബഹിഷ്കരിച്ചു ഡോക്ടർമാരുടെ പ്രതിഷേധം. അവശ്യ സർവീസുകൾ മുടക്കാത്തതിനാൽ സമരം കേരളത്തിലെ രോഗികളെ കാര്യമായി ബാധിച്ചില്ല. ബില്ലിലെ വ്യവസ്ഥകൾ മെഡിക്കൽ രംഗത്തിന്റെ സുതാര്യത നഷ്ടമാക്കുമെന്നും മെഡിക്കൽ വിദ്യാഭ്യാസ ചെലവ് ഉയർത്തുമെന്നുമാണു ഡോക്ടർമാരുടെ ആക്ഷേപം.
പ്രതിഷേധത്തെത്തുടർന്നു സ്റ്റാൻഡിങ് കമ്മിറ്റിക്കുവിട്ട മെഡിക്കൽ കമ്മിഷൻ ബില്ലിൽ കാര്യമായ മാറ്റങ്ങൾ വരുത്താതെ പാർലമെന്റിൽ അവതരിപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെയാണ് എതിർപ്പ്. രാജ്യവ്യാപകമായി സ്വകാര്യ ആശുപത്രികളിൽ ഒപികൾ സ്തംഭിച്ചു. സർക്കാർ ആശുപത്രികളിൽ ഡോക്ടർമാർ ഒരു മണിക്കൂർ ഒപി ബഹിഷ്കരിച്ചു.
ബ്രിജ് കോഴ്സ് കഴിഞ്ഞാല്‍ ആയുഷ് ഡോക്ടര്‍മാര്‍ക്ക് അലോപ്പതി പ്രാക്ടീസ് ചെയ്യാമെന്നതടക്കമുളള വ്യവസ്ഥയ്കള്‍ക്കെതിരെയാണു ഡോക്ടര്‍മാരുടെ പ്രതിഷേധം. മെഡിക്കൽ കൗൺസിലിനു പകരം കേന്ദ്ര സർക്കാരിനു കൂടുതൽ നിയന്ത്രണമുള്ള കമ്മിഷൻ വരുന്നതോടെ മെഡിക്കല്‍ രംഗത്തിന്റെ സുതാര്യത നഷ്ടമാകുമെന്നാണ് ആരോപണം. ബില്ലുമായി സർക്കാർ മുന്നോട്ടു പോയാൽ അടിയന്തരവിഭാഗങ്ങളടക്കം സ്തംഭിപ്പിക്കാനാണ് ഐഎംഎയുടെ തീരുമാനം.