Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കീഴാറ്റൂര്‍ ബൈപാസ്: നടപടികൾ മരവിപ്പിക്കാൻ കേന്ദ്ര നിർദേശം

Keezhattoor-Vayalkili കീഴാറ്റൂർ വയൽ.

കണ്ണൂർ∙ കീഴാറ്റൂര്‍ വയൽ നികത്തി ബൈപാസ് നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ താൽക്കാലികമായി നിര്‍ത്തി. കേന്ദ്രസര്‍ക്കാര്‍ തീരുമാനം ബിജെപി നേതാക്കളാണു വയല്‍ക്കിളികളെ അറിയിച്ചത്. അടുത്തമാസം ഡൽഹിയിൽ വയല്‍ക്കിളി നേതാക്കളുമായി ദേശീയപാതാ അധികൃതര്‍ കൂടിക്കാഴ്ച നടത്തും. ബൈപാസ് അലൈന്‍മെന്റിന്റെ ത്രീഡി നോട്ടിഫിക്കേഷനാണു മരവിപ്പിച്ചത്. കീഴാറ്റൂർ ബൈപാസ് അലൈൻമെന്റ് വിജ്ഞാപനം ഇറക്കിയതിനെതിരെ വയൽക്കിളികൾ ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണു നടപടി.

കീഴാറ്റൂരിലെ ബൈപാസ് കടന്നുപോകുന്നിടങ്ങളിൽ വയൽമേഖലയിൽപെടുന്ന സ്ഥലമുടമകളായ എട്ടുപേരാണ് അലൈൻമെന്റ് റദ്ദാക്കണം എന്നാവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി നൽകാനൊരുങ്ങുന്നത്. ബൈപാസ് പ്രശ്നത്തിൽ ഇവർ നേരത്തേ നൽകിയ ഹർജി കോടതിയുടെ പരിഗണനയിലുണ്ട്. പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രത്യേക സമിതി സമർപ്പിച്ച റിപ്പോർട്ട് തള്ളിയാണ്, ദേശീയപാത ബൈപാസിനായി കീഴാറ്റൂർ വയൽ പ്രദേശം തന്നെ ഏറ്റെടുത്തുള്ള വിജ്ഞാപനം ദേശീയപാത അതോറിറ്റി പ്രസിദ്ധീകരിച്ചത്. 

ദേശീയതലത്തിലും ഏറെ ശ്രദ്ധയാകർഷിച്ച കീഴാറ്റൂർ വയൽക്കിളി സമരത്തിനു സിപിഎം ഒഴികെയുള്ള എല്ലാ രാഷ്ട്രീയ കക്ഷികളും പിന്തുണ പ്രഖ്യാപിച്ചിരുന്നു. നൂറു മീറ്റർ പോലും വീതിയില്ലാത്ത വയൽ നികത്തി ദേശീയപാത നിർമിച്ചാൽ അതു പരിസ്ഥിതിക്കു ദോഷം ചെയ്യുമെന്നും ബദൽ മാർഗങ്ങൾ ചിന്തിക്കണമെന്നുമായിരുന്നു സമിതി കേന്ദ്ര സർക്കാരിനു നൽകിയ റിപ്പോർട്ട്. കീഴാറ്റൂരിൽ ഒൻപത് ഹെക്ടർ വയൽ ഉൾപ്പെടെ 12.22 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കുന്നത്.