ആലപ്പുഴ ∙ വെളിയനാട് ബ്ലോക്ക് പഞ്ചായത്തില്‍ സിപിഎം ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം നാടകീയമായി പരാജയപ്പെട്ടു. സിപിഎ അംഗമായ പ്രസിഡന്റ് ലൈലാ രാജുവിനെതിരെയാണു കോൺഗ്രസ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. കേരള കോൺഗ്രസ് എം അംഗങ്ങൾ നേരത്തെ ഇടതുമുന്നണിക്കു പിന്തുണ പ്രഖ്യാപിച്ചതിലൂടെ ഭരണം സ്വന്തമാക്കിയ ബ്ലോക്ക് പഞ്ചായത്താണു വെളിയനാട്. മാണി വിഭാഗം യുഡിഎഫിന്റെ ഭാഗമായതോടെയാണ് അവിശ്വാസം അവതരിപ്പിക്കാൻ യുഡിഎഫ് തീരുമാനിച്ചത്.
എന്നാൽ, മാണി വിഭാഗത്തിന്റേതായി ജയിച്ച മൂന്നിൽ രണ്ടുപേർ കേരള കോൺഗ്രസിലേക്ക് (ഡി) മാറിയതോടെ അവിശ്വാസ പ്രമേയ സമ്മേളനം ശ്രദ്ധാകേന്ദ്രമാകുകയായിരുന്നു. ഇവർ രണ്ടു പേരും വോട്ട് അസാധുവാക്കി. കോൺഗ്രസിലെ മുൻ പ്രസിഡന്റ് കോമളവല്ലിയുടെ കൂടെ വോട്ട് അസാധുവായതോടെ ഇരുകൂട്ടർക്കും 5–5 എന്ന തുല്യ വോട്ടിങ് നില വന്നു. ടോസിങ്ങിൽ എൽഡിഎഫ് വിജയിക്കുകയായിരുന്നു.
നിലവിലെ വൈസ് പ്രസിഡന്റ് ബേബി ചെറിയാൻ, ആൻസമ്മ ജോസഫ് എന്നീ കേരള കോൺഗ്രസ് അംഗങ്ങളാണു വോട്ട് അസാധുവാക്കിയത്. കുട്ടനാട് വായ്പതട്ടിപ്പു കേസിൽ പ്രതിയായ എൻസിപി അംഗം എൽഡിഎഫിനു വോട്ടു ചെയ്തു. ബ്ലോക്ക് പഞ്ചായത്തിൽ സിപിഎം 4, എൻസിപി 1 എന്നിങ്ങനെ അഞ്ച് സീറ്റാണ് എൽഡിഎഫിന്. കോൺഗ്രസ് 5, കേരള കോൺഗ്രസ് 3 എന്നിങ്ങനെയാണു യുഡിഎഫ് കക്ഷിനില.