Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപിക്കു മറുപടി നൽകാൻ ഞാനവരുടെ വേലക്കാരിയല്ല: മമത ബാനർജി

mamata-banerjee-sonia-gandhi-rahul മമത ബാനർജി സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും സന്ദർശിച്ചപ്പോൾ.

ന്യൂഡൽഹി∙ അസമിലെ ദേശീയ പൗരത്വ റജിസ്റ്റർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിപക്ഷനേതാക്കളുമായി ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി ചർച്ച നടത്തി. പ്രതിപക്ഷം ഒറ്റക്കെട്ടായി 2019 തിരഞ്ഞെടുപ്പിനെ നേരിടുന്നതു ഭരണകൂടത്തെ ഭയചികിതരാക്കുന്നുണ്ടെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ അധ്യക്ഷ സോണിയ ഗാന്ധി എന്നിവരെ സന്ദർശിച്ചശേഷം മമത അറിയിച്ചു. രാഷ്ട്രീയം, അസം പൗരത്വ വിഷയം, 2019ലെ തിരഞ്ഞെടുപ്പിൽ ഒന്നിച്ചു മൽസരിക്കൽ തുടങ്ങിയ വിഷയങ്ങൾ സംസാരിച്ചതായും അവർ കൂട്ടിച്ചേർത്തു.

‘സിവിൽ വാർ’ എന്ന തന്റെ പ്രസ്താവനയെ ആക്രമിച്ച ബിജെപിയുടെ നിലപാടിനെക്കുറിച്ചു ചോദിച്ചപ്പോൾ, അവർക്കു മറുപടി നൽകാൻ താനവരുടെ വേലക്കാരിയല്ല എന്നായിരുന്നു പ്രതികരണം. ‘സിവിൽ വാർ’ എന്ന പരാമർശം താൻ നടത്തിയിട്ടില്ല. 40 ലക്ഷം പേരുടെ പേരുകൾ ആ പട്ടികയിലില്ല. 2019ൽ അധികാരത്തിലെത്താനാകില്ലെന്ന കാര്യം അറിയാവുന്നതിനാൽ ബിജെപി രാഷ്ട്രീയപരമായി അസ്ഥിരതയിലാണെന്നും മമത കൂട്ടിച്ചേർത്തു.

അതേസമയം, പ്രധാനമന്ത്രി പദത്തിലേക്കു താൻ മൽസരിക്കുന്നില്ലെന്നും മമത ബാനർജി അറിയിച്ചു. ആ പദവിയിലേക്ക് ആരു വരണമെന്ന് എല്ലാ പ്രതിപക്ഷ പാർട്ടികളും ചേർന്നു തീരുമാനിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

പ്രതിപക്ഷത്തെ ഒന്നിച്ചുനിർത്താനുള്ള മമത ബാനർജിയുടെ ശ്രമങ്ങളുടെ ഭാഗമായി ഡൽഹിയിലെത്തിയ രണ്ടാം ദിനമായ ബുധനാഴ്ച, കോൺഗ്രസ്, ടിഡിപി, വൈഎസ്ആർ കോൺഗ്രസ്, ഡിഎംകെ, ആർജെഡി, എസ്പി, ജെഡിഎസ് പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കൊൽക്കത്തയിൽ നടക്കാൻ പോകുന്ന മമതയുടെ റാലിയിലേക്ക് എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. ഇതുകൂടാതെ, ബിജെപി നേതാവ് എൽ.കെ. അ‍ഡ്വാനിയെ അദ്ദേഹത്തിന്റെ ചേംബറിലെത്തി മമത കണ്ടിരുന്നു. ശിവസേനയുടെ സഞ്ജയ് റാവത്ത് മമത ബാനർജിയെ തൃണമൂൽ ഓഫിസിലെത്തി കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേൽ എന്നിവരുമായും അവർ കൂടിക്കാഴ്ച നടത്തി.

related stories