ന്യൂഡൽഹി∙ ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ വിശ്വാസത്തെ ചോദ്യം ചെയ്യാനാകില്ലെന്നു സുപ്രീം കോടതി. വിശ്വാസത്തിന്‍റെ വിശ്വാസ്യതയും വാദങ്ങളിലെ ആത്മാര്‍ഥതയും മാത്രം ചോദ്യം ചെയ്യാം. ഇക്കാര്യം മുന്‍നിര്‍ത്തി സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ക്ക് മറുപടി നല്‍കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടു.
അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നതാണ് ആചാരങ്ങളുടെ മൂലകാരണം എന്ന് ഹൈക്കോടതി വിലയിരുത്തിയതും ചീഫ് ജസ്റ്റിസ് പരാമര്‍ശിച്ചു. തുല്യതയ്ക്കുള്ള അവകാശം ശബരിമലയില്‍ ഉണ്ടോ എന്നു ഹര്‍ജിക്കാര്‍ ബോധ്യപ്പെടുത്തണമെന്ന് ജസ്റ്റിസ് ആര്‍.എഫ്.നരിമാനും വ്യക്തമാക്കി.
അതിനിടെ, പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ വിലക്കുന്ന നിലവിലെ ആചാരം തുടരണമെന്ന് അമിക്കസ് ക്യൂറി രാമമൂര്‍ത്തി സുപ്രീംകോടതിയില്‍ അറിയിച്ചു. സുപ്രീംകോടതി ക്ഷേത്രാചാരങ്ങളെ മാനിക്കണമെന്നും ഈ വിഷയത്തിൽ ലിറ്റ്മസ് ടെസ്റ്റ് നടത്തരുതെന്നും രാമമൂര്‍ത്തി അഭിപ്രായപ്പെട്ടു.