ന്യൂഡൽഹി∙ പട്ടികജാതി, പട്ടികവർഗ നിയമം ശക്തിപ്പെടുത്താനുള്ള ബിൽ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. നിയമം ലഘൂകരിച്ച സുപ്രീംകോടതി വിധി മറികടക്കാനാണു ബിൽ കൊണ്ടുവന്നത്. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നതിന് അനുമതി വേണമെന്നായിരുന്നു കോടതിവിധി. ദലിത് പാർട്ടികൾ ഈ മാസം ഒൻപതിനു ഭാരത് ബന്ദ് നടത്താനിരിക്കെയാണു ബില്ലിന് അംഗീകാരം ലഭിച്ചത്.
ഒൻപതിനു മുൻപുതന്നെ പട്ടികജാതി, പട്ടികവർഗ നിയമം ശക്തിപ്പെടുത്തുന്നതിനു ഭേദഗതി കൊണ്ടുവരാൻ സർക്കാരിനുമേൽ സമ്മർദമുണ്ടായിരുന്നു. നിയമനിർമാണം എളുപ്പമല്ലെങ്കിൽ പാർലമെന്റ് സമ്മേളനം നേരത്തേ അവസാനിപ്പിച്ച് ഓർഡിനൻസ് പുറപ്പെടുവിക്കാനും ആലോചനയുണ്ടായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കേ ദലിത് സമൂഹത്തെ അകറ്റരുതെന്ന അഭിപ്രായം ബിജെപിക്കുള്ളിൽ ശക്തമാണ്.
ഈ വിഷയത്തിന്റെ പേരിൽ എൻഡിഎ സഖ്യത്തിൽനിന്നു പിരിയാൻ മടിച്ചേക്കില്ലെന്ന് എൽജെപി നേതാവ് റാംവിലാസ് പസ്വാൻ നൽകുന്ന സൂചനകൾ ബിജെപിക്കു രാഷ്ട്രീയ വെല്ലുവിളിയാണ്. വാജ്പേയിയുടെ കാലം മുതൽ കൂടെയുള്ള പസ്വാൻ പിണങ്ങി മാറുന്നത് എൻഡിഎയ്ക്കു തിരിച്ചടിയാകുമെന്ന വിലയിരുത്തലിനിടെയാണു ബിൽ അംഗീകരിച്ചത്.