പാലക്കാട്∙ മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപം മൂന്നുനില കെട്ടിടം തകർന്നു. കെട്ടിടത്തിന്റെ ഒരു ഭാഗം മുഴുവനും തകര്‍ന്നിട്ടുണ്ട്. ഒട്ടേറെ ആളുകൾ അകത്തു കുടങ്ങിക്കിടക്കുന്നുണ്ടെന്നാണു വിവരം. ഒന്‍പതു മുതൽ 20 വരെ ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടപ്പുണ്ടാകാമെന്നു സമീപത്തെ വ്യാപാരികൾ പറയുന്നു. എന്നാൽ എത്രപേരുണ്ടെന്നു വ്യക്തമല്ല. രണ്ടു സ്ത്രീകളടക്കം പതിനൊന്നുപേരെ പരുക്കുകളോടെ രക്ഷാപ്രവർത്തകർ പുറത്തെടുത്തു. എല്ലാവരെയും ആശുപത്രിയിലേക്കു മാറ്റി. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
Read In English: Many trapped under debris as building collapses in Palakkad
എസ്പിയുടെ നേതൃത്വത്തിൽ പൊലീസും ഫയർഫോഴ്സും എക്സൈസ് വിഭാഗവും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തുന്നത്. ജെസിബി എത്തിച്ച് അവശിഷ്ടങ്ങൾ നീക്കുകയാണ്. അതേസമയം, വൻതോതിൽ ജനം സംഘടിച്ചത് സുരക്ഷാപ്രവർത്തനത്തിനു തടസമാകുന്നുണ്ട്.
പഴയ കെട്ടിടമാണു തകർന്നത്. എട്ടു കടകളും ലോഡ്ജും മൂന്ന് ഓഫിസുകളുമാണ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്. ഉച്ചയ്ക്ക് ഒന്നേകാലിനാണു സംഭവം. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലിലെ അറ്റകുറ്റപ്പണിക്കിടെയാണ് അപകടമുണ്ടായത്. ഇരുമ്പ് ഗിർഡറുകളെ താങ്ങിയിരുന്ന തൂണു മാറ്റിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കലക്ടറോട് റിപ്പോർട്ട് തേടിയതായി മന്ത്രി എ.കെ. ബാലൻ അറിയിച്ചു.
വിഡിയോ: അരുണ്‍ ശ്രീധര്‍, ജിന്‍സ് മൈക്കിള്‍
അതേസമയം, മന്ത്രി എ.കെ. ബാലന്‍ വൈകിട്ട് അപകട സ്ഥലത്തെത്തും. അപകടം അറിഞ്ഞ ഉടനെ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കലക്ടര്‍, ജില്ലാ പൊലീസ് മേധാവി, ജില്ലാ ഫയര്‍ ആൻഡ് റസ്ക്യൂ മേധാവി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എന്നിവര്‍ക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു. കലക്ടറോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പരുക്കേറ്റവര്‍ക്കു ജില്ലാ ആശുപത്രിയില്‍ അടിയന്തര ശുശ്രൂഷ നല്‍കുന്നതിനു ആവശ്യമായ സംവിധാനം ഏര്‍പ്പെടുത്താൻ ഡിഎംഒയ്ക്കു നിര്‍ദ്ദേശം നല്‍കി. അടിയന്തര സഹായം ആവശ്യമുണ്ടെങ്കില്‍ മന്ത്രിയെ നേരിട്ടു ബന്ധപ്പെടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.