പാലക്കാട്∙ മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപം തകർന്നുവീണ കെട്ടിടത്തിൽ തിരച്ചിൽ പുനരാരംഭിച്ചു. ദേശീയ ദുരന്ത നിവാരണ സേനയും അഗ്നിശമനസേനയും പൊലീസും സംയുക്തമായാണു തിരച്ചിൽ നടത്തുന്നത്. കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് ഇതുവരെയുള്ള നിഗമനമെന്നു പൊലീസ് അറിയിച്ചു. അനധികൃത നിർമാണം ഏറെയുള്ള കെട്ടിടം നഗരസഭ സീൽ ചെയ്തു തുടങ്ങി. ഇന്നലെ ഉച്ചയ്ക്കാണു കെട്ടിടം തകർന്നുവീണത്. ഏഴു പേർ കെട്ടിടത്തിനുള്ളിൽ പെട്ടെങ്കിലും പരുക്കുകളോടെ രക്ഷപ്പെട്ടു. ഇവരുൾപ്പെടെ 11 പേർക്ക് പരുക്കേറ്റിരുന്നു. ഇന്നലെ രാത്രി 11 വരെ തിരച്ചിൽ നടത്തിയിരുന്നു.
Read more at: തകർന്നുവീണത് നന്ദനാരുടെ അവസാനനിമിഷങ്ങൾക്ക് സാക്ഷിയായ കെട്ടിടം
അപകടത്തിലായ കെട്ടിടത്തില്‍ നഗരസഭാ എന്‍ജിനീയറിങ് വിഭാഗവും പൊതുമരാമത്ത് കെട്ടിടവിഭാഗവും എക്സിക്യൂട്ടീവ് എന്‍ജിനീയറും പരിശോധന നടത്തും. കെട്ടിടം ഉടമ ആരിഫിനെതിരെ നോര്‍ത്ത് പൊലീസ് മനപൂര്‍വമല്ലാത്ത നരഹത്യാശ്രമത്തിന് കേസെടുത്തു. കെട്ടിടത്തിന്റെ മൂന്നാമത്തെ നില അനുമതിയില്ലാതെ കെട്ടിപ്പൊക്കിയതാണെന്നു പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. നഗരസഭയില്‍നിന്ന് അനുമതി വാങ്ങിയതിന്റെ രേഖകള്‍ ഇല്ലെന്നു നഗരസഭാ ഉപാധ്യക്ഷന്‍ സി. കൃഷ്ണകുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
അപകടാവസ്ഥ കണക്കിലെടുത്തു തകര്‍ന്ന കെട്ടിടത്തിലെ മറ്റു വ്യാപാരസ്ഥാപനങ്ങളും മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ നഗരസഭാ കെട്ടിടത്തിലെ കടകളും ഒഴിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.