ഭുവനേശ്വർ∙ ഒഡിഷയിൽ റസിഡൻഷ്യൽ സ്കൂളിലെ പ്രധാന അധ്യാപകൻ മാനഭംഗപ്പെടുത്തിയതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച രാത്രി സ്കൂളിലെ കംപ്യൂട്ടർ മുറിയിൽ കൈ ഞരമ്പ് മുറിച്ച് ചോരയിൽ കുളിച്ച നിലയിലായിരുന്നു പെൺകുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സിക്പല്ലി എന്ന സ്ഥലത്തെ റസിഡൻഷ്യൽ സ്കൂളിലെ പ്രധാന അധ്യാപകനെ സംഭവത്തിനു പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ പുസ്തകത്തിൽ നിന്ന് പൊലീസിന് ഇതുസംബന്ധിച്ച് കുറിപ്പും ലഭിച്ചതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ ജഗ്‍മോഹൻ മീണ പറഞ്ഞു. സ്കൂളിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിൽ സ്കൂളിലെ പ്രധാന അധ്യാപകനും ഉൾപ്പെട്ടിരുന്നതായി പെൺകുട്ടിയുടെ കുറിപ്പിലുണ്ട്.
പെൺകുട്ടിയുടെ മരണം അന്വേഷിക്കുന്നതിനിടെ പ്രധാന അധ്യാപകനെതിരെ പരാതിയുമായി മറ്റൊരു പെൺകുട്ടിയും രംഗത്തെത്തിയിട്ടുണ്ട്. വലതു കൈയിലുണ്ടായ മുറിവു കാരണമാണ് പെണ്‍കുട്ടിക്ക് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ. അതേസമയം പ്രധാന അധ്യാപകൻ പെൺകുട്ടിയെ മാനഭംഗപ്പെടുത്തി കൊല്ലുകയായിരുന്നെന്ന പരാതിയുമായി പെൺകുട്ടിയുടെ രക്ഷിതാക്കളും രംഗത്തെത്തി. സ്കൂളിലെ പ്രധാന അധ്യാപകനെതിരെ പോക്സോ, ഐപിസി 376, 341 വകുപ്പുകൾ പ്രകാരം കേസെടുത്തു.