Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോണിൽ സേവ് ചെയ്യാത്ത ‘ആധാർ സഹായ’ നമ്പർ കോൺടാക്ടിൽ; കുറ്റമേറ്റെടുത്ത് ഗൂഗിൾ

Mobile

ന്യൂഡൽഹി∙ സവിശേഷ തിരിച്ചറിയൽ അതോറിറ്റിയുടേതായി (യുഐഡിഎഐ) പലരുടെയും ഫോണുകളിൽ നമ്പർ പ്രത്യക്ഷപ്പെട്ടതിൽ കുറ്റമേറ്റെടുത്ത് ഗൂഗിൾ. ഇത് ആധാർ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം നൽകിയതല്ലെന്നും ഫോണുകളിലെ ആൻഡ്രോയിഡ് സോഫ്റ്റ്‌വെയറിലെ ഒരു പ്രശ്നം കാരണമാണെന്നും ഗൂഗിൾ അറിയിച്ചു.

സവിശേഷ തിരിച്ചറിയൽ അതോറിറ്റിയുടേതായി (യുഐഡിഎഐ) പലരുടെയും മൊബൈൽ ഫോണിൽ പ്രത്യക്ഷപ്പെട്ട ഹെൽപ് ലൈൻ നമ്പർ തങ്ങളുടേതല്ലെന്ന് ആധാർ അതോറിറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉപയോക്താക്കൾ സേവ് ചെയ്യാത്ത നമ്പർ മൊബൈൽ ഫോണിൽ പ്രത്യക്ഷപ്പെട്ടതു വിവാദമായതിനു പിന്നാലെയാണ് യുഐഡിഎഐ അധികൃതർ വിശദീകരണം നൽകിയത്. 1800–300–1947 അല്ല 1947 ആണ് യുഐഡിഎഐയുടെ സഹായ നമ്പറെന്നും ഇത് രണ്ടു വർഷത്തിലേറെയായി പ്രവർത്തനക്ഷമമാണെന്നും വിശദീകരണമുണ്ടായി.

2014 മുതലാണ് രാജ്യത്തെ വിവിധ മൊബൈൽ ഫോണുകളിൽ 1800–300–1947 എന്ന ടോൾഫ്രീ നമ്പർ പ്രത്യക്ഷപ്പെട്ടത്. ആൻഡ്രോയ്ഡ് സെറ്റ്അ‌പ് സഹായത്തിൽ വിഷമഘട്ടങ്ങളിൽ ബന്ധപ്പെടേണ്ടതായി നൽകേണ്ട 112 എന്ന നമ്പരിനു പകരം കോഡിങ്ങിലെ അശ്രദ്ധ കാരണം ആധാർ സഹായ നമ്പർ കടന്നുകൂടിയതാണ് പ്രശ്നത്തിനിടയാക്കിയതെന്ന് ഗൂഗിൾ ഔദ്യോഗിക ഇ–മെയിലിലൂടെ അറിയിച്ചു. ഈ വിഷയത്തിൽ ഉണ്ടായ ഉത്കണ്ഠകളിൽ വിഷമമുണ്ടെന്നും ഉപയോക്താക്കൾക്ക് അവരുടെ കോൺടാക്ട് പട്ടികയിൽ കടന്നുകൂടിയ നമ്പർ ആവശ്യമെങ്കിൽ സ്വയം ഡിലീറ്റ് ചെയ്യാനാകുമെന്നും ഗൂഗിള്‍ വക്താവ് അറിയിച്ചു.

ആൻഡ്രോയിഡ് ഫോണുകളിലേതു പോലെ ഐഫോണുകളിലും ഇത് കടന്നെത്തിയിരിക്കാമെന്നും ജിമെയിൽ അക്കൗണ്ടിൽ നിന്ന് ഐഫോണുകളിലേക്ക് കോൺടാക്ട് ലിസ്റ്റ് കൈമാറ്റം ചെയ്തവർക്കാകും ഈ പ്രശ്നമുണ്ടായിരിക്കുകയെന്നും വിശദീകരണമുണ്ട്. ആധാർ കാർഡ് അനുവദിക്കുന്ന തിരിച്ചറിയൽ അതോറിറ്റിയുടെ (യുഐഡിഎഐ) ടോൾ ഫ്രീ നമ്പർ മൊബൈൽ ഫോൺ കോൺടാക്ട് പട്ടികയിൽ അറിയാതെ പ്രത്യക്ഷപ്പെട്ടത് ആധാർ നമ്പരുമായി ബന്ധപ്പെട്ട പോരായ്മകൾ പുറത്തുകൊണ്ടു വന്ന സൈബർ സുരക്ഷാ വിദഗ്ധൻ എലിയറ്റ് ആൽഡേഴ്സ്നാണ് പുറത്തുവിട്ടത്. ഇതിനുപിന്നാലെ കൂടുതൽ ആളുകൾ ഇതേ പരാതിയുമായെത്തുകയായിരുന്നു. 

ആധാർ നമ്പരും മൊബൈൽ നമ്പരും ബന്ധിപ്പിച്ചിട്ടുള്ളവരുടെ ഫോണിലാണു നമ്പർ പ്രത്യക്ഷപ്പെട്ടതെന്നായിരുന്നു ചിലരുടെ കണ്ടെത്തൽ. ചിലർ മൊബൈൽ സേവന ദാതാക്കളെ പഴിചാരിയപ്പോൾ ‘എംആധാർ’ എന്ന മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തതിനാലാണ് ഇതെന്നായിരുന്നു മറ്റു ചിലരുടെ കണ്ടെത്തൽ. കാര്യമെന്തായാലും വിശദീകരണവുമായി ഗൂഗിൾ രംഗത്തെത്തിയതോടെ ഈ വിഷയത്തിൽ ചൂടാറുകയാണ്.