കാസർകോട്∙ സിപിഎം പ്രവർത്തകൻ അബുബക്കർ സിദ്ദിഖിനെ കൊലപ്പെടുത്തിയതു പരസ്യമദ്യപാനത്തിന്റെ പേരിലാണെന്നു പൊലീസ്. ആർഎസ്എസ് പ്രവർത്തകനും സോങ്കാൽ സ്വദേശിയുമായ അശ്വിതാണ് കൊലയ്ക്കുപിന്നിലെന്നും പൊലീസ് പറഞ്ഞു. അശ്വിതിനെയും സുഹൃത്ത് കാർത്തിക്കിനെയും അറസ്റ്റ് ചെയ്തു. ഇവരെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. കൊലയ്ക്ക് ഉപയോഗിച്ച കത്തിയും കണ്ടെത്തി. പ്രതികൾ കർണാടകയ്ക്കു കടക്കാൻ സാധ്യതയുള്ളതിനാൽ ജില്ലാ അതിർത്തികളിലും മംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
പ്രതികൾ ആർഎസ്എസുകാരാണെന്നു സിപിഎം ആരോപിച്ചു. പുറത്തുവരുന്നത് ബിജെപി മാഫിയ ബന്ധമാണ്. കൊലനടത്തിയത് ബിജെപി – ആർഎസ്എസ് അക്രമിസംഘമാണെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
അതേസമയം, ഉപ്പളയിലേതു രാഷ്ട്രീയ കൊലപാതകമല്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. സിപിഎം രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.