മലപ്പുറം∙ ദലൈലാമയുടെ സന്ദർശനസമയത്ത് ബിഹാറിലെ ബോധ്ഗയയിൽ സ്ഫോടനം നടത്താൻ ശ്രമിച്ച കേസിൽ രണ്ടു ബംഗാൾ സ്വദേശികളെ പേരെ കോട്ടയ്ക്കലിൽനിന്ന് എൻഐഎ പിടികൂടി. മുർഷിദാബാദ് സ്വദേശി അബ്ദുൽ കരീം (20), ബീർഭൂം സ്വദേശി മുസ്തഫിസുറഹ്മാൻ (35) എന്നിവരെയാണ് എൻഐഎ ലക്നൗ ബ്രാഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഇവരിൽനിന്നു ലഭിച്ച വിവരം അനുസരിച്ച് ബെംഗളൂരുവിൽനിന്നു മുഹമ്മദ് ഷാഹിദുൽ ഇസ്‌ലാം എന്നയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
മൂവരും ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലദേശ് (ജെഎംബി) അംഗങ്ങളാണെന്ന് എൻഐഎ അറിയിച്ചു. എല്ലാവരെയും പട്നയിലേക്കു കൊണ്ടുപോയി. കോട്ടയ്ക്കലിലെയും എടരിക്കോട്ടെയും ഇതരസംസ്ഥാന തൊഴിലാളികൾക്കൊപ്പം താമസിക്കുകയായിരുന്നു അബ്ദുൽ കരീമും മുസ്തഫിസുറഹ്മാനും. ജനുവരിയിൽ ബോധ്ഗയയിലെ ബുദ്ധക്ഷേത്രത്തിൽ സ്ഫോടനമുണ്ടാവുകയും വൻസ്ഫോടകശേഷിയുള്ള ബോംബുകൾ കണ്ടെത്തുകയും ചെയ്തിരുന്നു.