മൊറാദാബാദ്∙ അടുത്ത കുട്ടി ആരോഗ്യത്തോടെ ജനിക്കാൻ ആറു വയസ്സുള്ള മൂത്തകുട്ടിയെ കൊന്നുകുഴിച്ചുമൂടി മാതാപിതാക്കൾ. സ്വയം പ്രഖ്യാപിത ആൾദൈവം ആവശ്യപ്പെട്ടതനുസരിച്ചാണ് ഇവർ കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഉത്തർപ്രദേശിലാണു സംഭവം. കുഞ്ഞിനു പോഷകാഹാരക്കുറവും പിള്ളവാതവും ബാധിച്ചിരുന്നതായി പൊലീസ് പറഞ്ഞു. അയൽക്കാരുടെ പരാതിയെ തുടർന്നു പൊലീസ് അനന്ദ്പാലിലെ വീട്ടിലെത്തിയപ്പോഴാണു വിവരം പുറത്തറിഞ്ഞത്.
സ്വന്തം വീടിനകത്തുതന്നെയാണ് ഇവർ മകൾ താരയുടെ മൃതദേഹം കുഴിച്ചിട്ടിരുന്നത്. താന്ത്രിക് ആവശ്യപ്പെട്ടതനുസരിച്ചാണ് ഇങ്ങനെ ചെയ്തതെന്ന് ഇവർ പൊലീസിനു മൊഴി നൽകി. താരയുടെ സഹോദരനും പോഷകാഹാരക്കുറവും പിള്ളവാതവും ബാധിച്ചിരുന്നു. ഒട്ടേറെ മരുന്നുകൾ പരീക്ഷിച്ചു. പക്ഷേ, അവയൊന്നും ഉപകാരപ്പെട്ടില്ലെന്നും താരയുടെ മുത്തശ്ശി പറഞ്ഞു.
അതേസമയം, താരയുടെ ആമാശയത്തിനുള്ളിൽ ആഹാരമൊന്നും ഉണ്ടായിരുന്നില്ലെന്നു പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്. ശ്വാസം മുട്ടിച്ചാണ് അവളെ കൊന്നതെന്നു പൊലീസ് അറിയിച്ചു.