Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാർദിക് പട്ടേലിന്റെ ശിക്ഷ തടഞ്ഞു; ജാമ്യം അനുവദിക്കണമെന്നും ഹൈക്കോടതി

Hardik Patel ഹാർദിക് പട്ടേൽ (ഫയൽ ചിത്രം)

അഹമ്മദാബാദ്∙ പട്ടേൽ സംവരണ പ്രക്ഷോഭനേതാവ് ഹാർദിക് പട്ടേലിനെ 2015ലെ കലാപവുമായി ബന്ധപ്പെട്ട് രണ്ടു വർഷത്തേയ്ക്കു ശിക്ഷിച്ച കീഴ്ക്കോടതി വിധി ഗുജറാത്ത് ഹൈക്കോടതി  തടഞ്ഞു. കേസിൽ ഹാർദിക്കിന് ജാമ്യം അനുവദിക്കാനും ജസ്റ്റിസ് എസ്.എച്ച്. വോറ വിധിച്ചു. ഹാർദിക്കിന്റെ ഭാഗം കേട്ടശേഷം മാത്രമേ പൊലീസ് നടപടി പാടുള്ളൂവെന്നും കോടതി വ്യക്തമാക്കി.

പട്ടേൽ സംവരണ പ്രക്ഷോഭത്തിനിടെ മൂന്നുവർഷം മുൻപ് വിസ്നഗറിലെ ബിജെപി എംഎൽഎ ഋഷികേശ് പട്ടേലിന്റെ ഓഫിസ് ആക്രമിച്ച കേസിലാണു ഹാർദിക്, ലാൽജി പട്ടേൽ, എ.കെ.പട്ടേൽ എന്നിവർക്കു കീഴ്ക്കോടതി രണ്ടുവർഷത്തെ തടവുശിക്ഷ വിധിച്ചത്. വിസ്നഗർ സെഷൻസ് ജഡ്ജി വി.പി.അഗർവാൾ പിന്നീടു മൂവരെയും ജാമ്യത്തിൽ വിട്ടിരുന്നു. തടവിനു പുറമേ അരലക്ഷം രൂപ വീതം പിഴയും കോടതി വിധിച്ചിരുന്നു. പ്രതിപ്പട്ടികയിലുണ്ടായിരുന്ന മറ്റു 14 പേരെ കോടതി വിട്ടയച്ചിരുന്നു.

വരുന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്നു സൂചന നൽകിയിരുന്ന ഹാർദിക്കിനു കീഴ്ക്കോടതിയുടെ വിധി തിരിച്ചടിയായിരുന്നു. ഹൈക്കോടതിയിൽ നിന്നു സ്ഥിരം ജാമ്യം ലഭിച്ചാൽ മാത്രമേ അദ്ദേഹത്തിന് മത്സരിക്കാനാവൂ.