തൊടുപുഴ∙ ഇടുക്കി ചെറുതോണി ഡാമിൽ നിന്നു വെള്ളിയാഴ്ച രാവിലെ മുതൽ കൂടുതൽ വെള്ളം തുറന്നുവിടും. രാവിലെ ഏഴ് മണി മുതൽ 100 ക്യുമെക്സ് വെള്ളമായിരിക്കും തുറന്നുവിടുക. കനത്ത മഴയും ശക്തമായ നീരൊഴുക്കും തുടരുന്ന സാഹചര്യത്തിലാണ് ഇതെന്ന് ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു. സെക്കന്റിൽ ഒരു ലക്ഷം ലിറ്റർ െവള്ളമായിരിക്കും ഡാമില്‍ നിന്നു പുറത്തെത്തുക. അതായത് ഇന്നത്തേതിന്റെ ഇരട്ടി അളവ്. അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി അതീവ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) പുറപ്പടുവിച്ചു. അർധരാത്രിക്ക് 2400.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. വെള്ളിയാഴ്ച രാവിലെ ആറുമണിക്ക് ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്ന് സുരക്ഷിതമായ അളവിൽ ജലം ചെറുതോണി/പെരിയാർ നദിയിലേക്ക് ഒഴുക്കിവിടാൻ തീരുമാനിച്ചിരിക്കുകയാണെന്നും കെഎസ്ഇബി അറിയിച്ചു.
നേരത്തേ, വൈകിട്ട് 4.30ന് ട്രയൽ റൺ അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ നീരൊഴുക്കു തുടരുന്നതിനാൽ രാത്രിയിലും ട്രയൽ റൺ തുടരാനാണു തീരുമാനം. ജലനിരപ്പ് 2399.04 അടിയിലെത്തിയപ്പോഴാണ് ട്രയൽ റൺ ആരംഭിച്ചത്. മൂന്നാമത്തെ ഷട്ടർ 50 സെന്റിമീറ്റർ ഉയർത്തി സെക്കൻഡിൽ 50 ഘനമീറ്റർ ജലം വീതമാണ് ഒഴുക്കിവിടുന്നത്. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. 26 വർഷങ്ങൾക്കുശേഷമാണ് ഇടുക്കി– ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്നത്.
ഇടുക്കി ഡാമിന്റെ ഷട്ടറുകൾ തുറന്നു 26 വർഷങ്ങൾക്കു ശേഷം, വിഡിയോ കാണാം
ചെറുതോണി അണക്കെട്ടിന്റെ താഴെയുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പുലർത്തണമെന്നു നിർദേശമുണ്ട്. ഇടുക്കി പദ്ധതിയിൽ മൂന്ന് അണക്കെട്ടുകളാണുള്ളത്. ഇടുക്കി ആർച്ച് ഡാം, ചെറുതോണി ഡാം, കുളമാവ് ഡാം. വെള്ളം പുറത്തേക്കുവിടാൻ ക്രമീകരണമുള്ളത് ചെറുതോണി അണക്കെട്ടിൽ മാത്രം. ഇടുക്കി അണക്കെട്ടിന്റെ കൂടുതൽ വാര്‍ത്തകളും ചിത്രങ്ങളും ‘ലൈവ് അപ്ഡേറ്റ്സില്‍’...