ആലുവ∙ പെരിയാറിൽ ചെളിയുടെ അളവു ക്രമാതീതമായി വർധിച്ചതിനെ തുടർന്നു കൊച്ചി കോർപറേഷൻ പ്രദേശത്തു വെള്ളം എത്തിക്കുന്ന രണ്ടു പമ്പ് ഹൗസുകളിൽ ഒന്നിന്റെ പ്രവർത്തനം നിർത്തി. പുഴവെള്ളത്തിൽ ചെളി 400 എൻടിയു (നെഫ്ലോമാറ്റിക് ടർബിഡിറ്റി യൂണിറ്റ്) വരെ ഉയർന്നു. സമീപകാല ചരിത്രത്തിൽ ആദ്യമാണിത്. ജലശുദ്ധീകരണശാലയിലെ ശുദ്ധജല ഉത്പാദനം പകുതിയായി കുറഞ്ഞു. 290 എംഎൽഡിയാണ് പ്രതിദിന ഉത്പാദന ശേഷി. 2013ൽ ഇടമലയാർ അണക്കെട്ടു തുറന്നപ്പോൾ ചെളി 220 എൻടിയു വരെ എത്തിയിരുന്നു.
ഇടുക്കി ഡാമിന്റെ ഷട്ടറുകൾ തുറന്നു, 26 വർഷങ്ങൾക്കു ശേഷം. വിഡിയോ കാണാം
അന്നു പക്ഷേ, കൂടിയ പോലെ പെട്ടെന്നു ചെളി കുറയുകയും ചെയ്തു. ഇത്തവണ കുറയുന്നില്ല. അത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ചെളി കുറഞ്ഞില്ലെങ്കിൽ മറ്റു രണ്ടു പമ്പ് ഹൗസുകളുടെ പ്രവർത്തനവും നിർത്തേണ്ടിവരും. അല്ലെങ്കിൽ വാട്ടർ ബെഡുകളും മോട്ടോറുകളും തകരാറിലാകും. ചെളി എത്ര കൂടിയാലും ആലവും കുമ്മായവും കലർത്തി അഞ്ച് എൻടിയുവിലേക്കു താഴ്ത്തിയാണു വിതരണം ചെയ്യുക. ജലശുദ്ധീകരണശാലയിൽ ഇപ്പോൾ ആലം വേണ്ടത്ര സ്റ്റോക്കില്ല എന്നതും പ്രശ്നമാണ്. എന്നാൽ, വെള്ളപ്പൊക്കം മൂലം മോട്ടോറുകൾ അഴിച്ചുവയ്ക്കേണ്ട സാഹചര്യമില്ല. പുഴയിൽ നാലു മീറ്റർ കൂടി ജലനിരപ്പ് ഉയർന്നാലേ പമ്പ് ഹൗസിൽ വെള്ളം കയറൂ.