ന്യൂഡൽഹി∙ റഫാൽ യുദ്ധ വിമാന ഇടപാടിൽ സർക്കാരിനെതിരെ പ്രത്യക്ഷ സമര പരിപാടികൾക്കു തുടക്കമിട്ട് കോൺഗ്രസ്. പാർലമെന്റിനു മുൻപിൽ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ പ്ലക്കാർഡുകളുമായി പ്രതിഷേധം നടത്തി. പാർലമെന്റിന്റെ അനുമതി തേടാതെയാണ് ഇടപാടു നടത്തിയതെന്നും വൻ അഴിമതിയാണ് ഇതിനു പിന്നിലെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.
ഇടപാടിനെക്കുറിച്ച് അന്വേഷിക്കാൻ സംയുക്ത പാർലമെന്ററി സമിതിയെ നിയോഗിക്കണമെന്നും കോൺഗ്രസ് എംപിമാർ ആവശ്യപ്പെട്ടു. സോണിയ ഗാന്ധിക്കു പുറമേ, ഗുലാം നബി ആസാദ്, എ.കെ. ആന്റണി, അംബിക സോണി തുടങ്ങിയവരും പ്രതിഷേധത്തിനു നേതൃത്വം വഹിച്ചു. കോൺഗ്രസിന്റെ പ്രതിഷേധത്തിനിടെ മറ്റു പ്രതിപക്ഷ പാർട്ടികളിലെ എംപിമാരും പിന്തുണയുമായി എത്തി.
നേരത്തേ റഫാൽ ഇടപാടിനെക്കുറിച്ചു ചർച്ച വേണമെന്നു രാജ്യസഭയിൽ കോൺഗ്രസ് എംപിമാർ ആവശ്യപ്പെട്ടിരുന്നു. ആരോപണം അടിസ്ഥാന രഹിതമായിരുന്നുവെന്നായിരുന്നു പാർലമെന്ററികാര്യ സഹമന്ത്രി വിജയ് ഗോയലിന്റെ പ്രതികരണം.