തിരുവനന്തപുരം∙ സംസ്ഥാനത്തു മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ശനിയാഴ്ച നടക്കുന്ന കര്‍ക്കിടക വാവുബലി തര്‍പ്പണത്തിനു വിവിധ കേന്ദ്രങ്ങളിലെത്തുന്നവര്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ അഭ്യര്‍ഥിച്ചു. സംസ്ഥാനത്തെ നദീതീരങ്ങളിലും കടല്‍ത്തീരങ്ങളിലുമുള്ള പല ബലിതര്‍പ്പണക്കടവുകളിലും ജലം ക്രമാതീതമായി ഉയരുന്ന സാഹചര്യമാണുള്ളത്. ഇത്തരം കേന്ദ്രങ്ങളില്‍ ബലിതര്‍പ്പണത്തിനെത്തുന്നവര്‍ പൊലീസിന്റെയും മറ്റ് അധികൃതരുടെയും സുരക്ഷാ നിര്‍ദേശങ്ങളുമായി സഹകരിക്കണം.
കുട്ടികള്‍, പ്രായമായവര്‍ എന്നിവരുടെ സുരക്ഷയ്ക്ക് അധിക മുന്‍കരുതലുകള്‍ കൈക്കൊള്ളണം. മഴക്കെടുതിയുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തെ ഭൂരിഭാഗം സേനാംഗങ്ങളും കര്‍മനിരതരാണ്. ബലിതര്‍പ്പണം നടക്കുന്ന സ്ഥലങ്ങളില്‍ ആവശ്യമായ പൊലീസിനെ വിന്യസിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എങ്കിലും കാലാവസ്ഥയിലും മറ്റും അപ്രതീക്ഷിതമായി മാറ്റങ്ങളുണ്ടാകുന്ന സാഹചര്യം കണക്കിലെടുത്തു കൂടുതല്‍ ജാഗ്രത പുലര്‍ത്താനും നിര്‍ദേശം നൽകിയിട്ടുണ്ട്. ഈ നടപടികളില്‍ പൊതുജനങ്ങളുടെ പൂര്‍ണ സഹകരണമുണ്ടാകണമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.