തൊടുപുഴ∙ ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നുണ്ടെങ്കിലും വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നു. നിലവിൽ 5,75,000 ലീറ്റർ (575 ക്യുമെക്സ്) വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തുറന്ന അഞ്ചു ഷട്ടറുകൾ വഴി 7,50,000 ലീറ്റർ (750 ക്യുമെക്സ്) വെള്ളം പുറത്തേക്ക് വിടുന്നുണ്ട്. 1,15,000 ലീറ്റർ (115 ക്യുമെക്സ്) വെള്ളം വൈദ്യുതി ഉൽപാദിപ്പിക്കാനും ഉപയോഗിക്കുന്നു. നീരൊഴുക്ക് 120 ക്യുമെക്സ് എത്തുന്നതുവരെ അണക്കെട്ട് തുറക്കാനാണു നിലവിൽ തീരുമാനം. കനത്ത മഴ ഇനി ഉണ്ടായില്ലെങ്കിൽ നാലോ അഞ്ചോ ദിവസത്തിനകം സാഹചര്യങ്ങൾ പൂർവ സ്ഥിതിയിലാകുമെന്നാണു പ്രതീക്ഷ.
ചരിത്രത്തിലെ ഏറ്റവും ഉയർന്ന അളവായ 2401.76 അടിയിൽ വെള്ളമെത്തിയ ശേഷം ജലനിരപ്പ് കുറയുകയാണ്. ഒഴുകിയെത്തുന്നതിനേക്കാൾ കൂടുതൽ വെളളം പുറത്തേക്കു കൊണ്ടുപോവുന്നുണ്ട്. ജലനിരപ്പ് കുറഞ്ഞെങ്കിലും മഴയടക്കം സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമേ ഷട്ടർ അടക്കുന്ന കാര്യം തീരുമാനിക്കൂ. രാത്രി 11 മണിക്ക് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.02 അടി. ചെറുതോണി ബസ് സ്റ്റാന്റിനും പാലത്തിനുമുണ്ടായ നാശങ്ങളൊഴിച്ചാൽ മറ്റ് അനിഷ്ട സംഭവങ്ങളില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ ഇടുക്കിയിലെ സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് രാവിലെ ഹെലികോപ്റ്റർ ഇറക്കാനായില്ല. ചെറുതോണി അണക്കെട്ട് തുറന്ന് വെള്ളം പുറത്തേക്ക് വിട്ടതുമായി ബന്ധപ്പെട്ട തൽസമയ വിവരങ്ങളും ചിത്രങ്ങളും ‘ലൈവ് അപ്ഡേറ്റ്സിൽ’ അറിയാം.