ജയ്പുർ∙ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‍റുവിനെതിരെ അധിക്ഷേപ പരാമർശങ്ങളുമായി ബിജെപി എംഎൽഎ. ബീഫും പോർക്കും കഴിച്ചിരുന്ന നെഹ്‍റു പണ്ഡിറ്റ് അല്ലെന്ന് രാജസ്ഥാനിൽ നിന്നുള്ള ബിജെപി എംഎൽഎ ഗ്യാൻദേവ് അഹൂജ ആരോപിച്ചു. രാജ്യത്ത് ഇപ്പോഴുള്ള സാമൂഹ്യ വിപത്തുകൾക്കെല്ലാം നെഹ്‍റു കുടുംബമാണ് കാരണം. പണ്ഡിറ്റ് എന്ന വാക്ക് നെഹ്റുവിന്റെ പേരിനു മുന്നില്‍ കോൺഗ്രസ് ചേർത്തുവയ്ക്കുകയായിരുന്നുവെന്നും എംഎൽഎ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ക്ഷേത്ര സന്ദർശനം സംബന്ധിച്ച് രാജസ്ഥാന്‍ കോൺഗ്രസ് അധ്യക്ഷൻ സച്ചിൻ പൈലറ്റ് നടത്തിയ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുത്തശ്ശിയായ ഇന്ദിരാാഗാന്ധിയിൽ നിന്നാണ് രാഹുൽ ക്ഷേത്ര സന്ദർശനത്തെക്കുറിച്ച് പഠിച്ചതെന്നായിരുന്നു സച്ചിന്റെ പ്രസ്താവന. ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും ഇന്ദിരാ ഗാന്ധിയോടൊപ്പം ക്ഷേത്രങ്ങൾ സന്ദർശിച്ചിട്ടില്ലെന്നു അഹൂജ പറഞ്ഞു. ഇത് തെറ്റാണെന്ന് ആരെങ്കിലും തെളിയിച്ചാൽ തന്റെ സ്ഥാനമാനങ്ങൾ രാജിവയ്ക്കാം. അല്ലെങ്കിൽ സച്ചിൻ പൈലറ്റ് രാജിവയ്ക്കണം– അദ്ദേഹം പറഞ്ഞു.
ഇതാദ്യമായല്ല അഹൂജ വിവാദ പ്രസ്താവനകൾ നടത്തുന്നത്. ഗോഹത്യ തീവ്രവാദത്തേക്കാൾ വലിയ കുറ്റമാണെന്നു കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു. 2016ൽ ജെഎൻയു സർവകലാശാലയ്ക്കെതിരെ അദ്ദേഹം നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു. ജെഎൻയു ലൈംഗികതയുടെയും ലഹരിയുടെയും കേന്ദ്രമാണെന്നായിരുന്നു പരാമർശം. ഒരു ദിവസം 3,000 കോണ്ടങ്ങളും 2,000 മദ്യകുപ്പികളും ഇവിടെ നിന്നു കണ്ടെത്തുന്നു. ജെഎൻയുവിൽ വിദ്യാർഥികൾ നഗ്നരായി എത്താറുണ്ടെന്നും അന്ന് അഹൂജ പറഞ്ഞിരുന്നു.