കോട്ടയം∙ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറു ദിശയില്‍ നിന്നു മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അറബിക്കടലിന്റെ മധ്യഭാഗത്തും, തെക്കു പടിഞ്ഞാറു ഭാഗത്തും, കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ അകാന്‍ സാധ്യതയുണ്ട്. മൽസ്യത്തൊഴിലാളികള്‍ അറബിക്കടലിന്റെ മധ്യഭാഗത്തും, തെക്കു പടിഞ്ഞാറു ഭാഗത്തും മൽസ്യബന്ധനത്തിനു പോകരുത്. ഈ മുന്നറിയിപ്പ് 13ന് ഉച്ചയ്ക്ക് രണ്ടുവരെ ബാധകമായിരിക്കും.
കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ (സംസ്ഥാനത്ത്, കാലാവസ്ഥാ വകുപ്പിന്റെ മഴ നിരീക്ഷണ കേന്ദ്രങ്ങളില്‍ 25 ശതമാനമോ അതില്‍ കുറവോ സ്ഥലങ്ങളില്‍) ഓഗസ്റ്റ് 12,13 തിയതികളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കും ഓഗസ്റ്റ് 14 നു ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം കേരളത്തിലുണ്ടായ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 39 ആയി. 1,01,213 പേര്‍ ദുരിതാശ്വാസക്യാംപുകളിൽ അഭയം തേടി. 32 പേരെ കാണാതായിട്ടുമുണ്ട്. ആകെ 1023 ക്യാംപുകളാണു ഞായറാഴ്ച ഉച്ചവരെ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നത്. ക്യാംപുകളില്‍ 13857 കുടുംബങ്ങളാണുള്ളത്. ക്യാംപുകളില്‍ കുടിവെള്ളവും ആരോഗ്യസേവനങ്ങളും കൃത്യമായി ലഭ്യമാക്കുന്നതിനു സൗകര്യം ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്ത് 243 വീടുകളാണു പൂര്‍ണമായി തകര്‍ന്നത്. ഭാഗികമായി തകര്‍ന്ന വീടുകളുടെ എണ്ണം 4392 ആണ്. ചങ്ങനാശേരി–ആലപ്പുഴ റോഡിൽ ക്രമാതീതമായി വെള്ളം കയറിയതിനാൽ ഞായറാഴ്ച രാത്രി എട്ടു മുതൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾക്കു നിയന്ത്രണമേർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.