തിരുവനന്തപുരം∙ പിണറായി വിജയൻ മന്ത്രിസഭയിലെ ഇരുപതാമതു മന്ത്രിയായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജൻ അധികാരമേറ്റു. രാജ്ഭവനിൽ രാവിലെ 10നു ഗവർണർ പി.സദാശിവം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മന്ത്രിസഭാംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. അധാർമികത ആരോപിച്ചു പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു.
വ്യവസായവകുപ്പിനു കീഴിലുള്ള സ്ഥാപനത്തിൽ അടുത്ത ബന്ധുവിന് ജോലി നൽകിയതിന്റെ പേരിൽ 2016 ഒക്ടോബർ 16നു രാജിവയ്ക്കേണ്ടിവന്ന ജയരാജൻ നേരത്തേ വഹിച്ചിരുന്ന വ്യവസായ– കായിക ക്ഷേമ വകുപ്പുകളോടെയാണു മന്ത്രിസഭയിലേക്കു തിരിച്ചെത്തുന്നത്. തെറ്റുചെയ്തുവെന്നു സിപിഎം കണ്ടെത്തിയതിന്റെ പേരിൽ മന്ത്രിസഭയിൽ നിന്നു പുറത്താക്കിയ ഒരാളെ വീണ്ടും തിരിച്ചെടുക്കുന്നതു ധാർമിതകയ്ക്കു നിരക്കുന്നതല്ലെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
എ.കെ.ശശീന്ദ്രൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെയാണ് അതിനും മുൻപ് രാജിവച്ച ജയരാജന്റെ സത്യപ്രതിജ്ഞ. രണ്ടുപേർ രണ്ടുതവണ സത്യപ്രതിജ്ഞ ചെയ്തു മന്ത്രിമാരാകുന്ന അപൂർവത പിണറായി മന്ത്രിസഭയ്ക്കു സ്വന്തമായി.