കൽപ്പറ്റ∙ പ്രോട്ടോക്കോളും പദവിയും മാറ്റിവച്ച സിവിൽ സർവീസ്. ഇതു ഐഎഎസുകാരായ എം.ജി. രാജമാണിക്യവും സബ് കലക്ടർ എൻ.എസ്.കെ. ഉമേഷും. ദുരിതാശ്വാസ ക്യാംപുകളിൽ വിതരണം ചെയ്യാനായി വയനാട് കലക്ടറേറ്റിലെത്തിയ അരിച്ചാക്കുകൾ ഇറക്കാൻ മുന്നിട്ടിറങ്ങിയത് ഇവർ രണ്ടുപേരുമായിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപന ചുമതലയുള്ള ഉദ്യോഗസ്ഥനാണ് എം.ജി. രാജമാണിക്യം. വയനാട് ജില്ലാ സബ് കലക്ടറാണ് എൻ.എസ്.കെ. ഉമേഷ്. ഇരുവരുടെയും പ്രവർത്തിയിൽ കയ്യടിക്കുകയാണു സമൂഹമാധ്യമങ്ങൾ.
ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ചശേഷം ഇരുവരും തിങ്കളാഴ്ച രാത്രി 9.30നാണു കലക്ടറേറ്റിൽ തിരിച്ചെത്തിയത്. ഇവരെത്തിയതിനുപിന്നാലെ ദുരിതാശ്വാസ ക്യാംപുകളിലെത്തിക്കാനുള്ള ഒരു ലോഡ് അരിയുമെത്തി. രാവിലെ മുതൽ അവിടെയുണ്ടായിരുന്നു പല ജീവനക്കാരും തളർന്നു വിശ്രമിക്കാൻ പോയിരുന്നു. അവിടെ കുറച്ചു ജീവനക്കാരെ ഉള്ളൂവെന്നു മനസിലാക്കിയ രാജമാണിക്യവും ഉമേഷും അവർക്കൊപ്പം ചേർന്നു ലോഡിറക്കുകയായിരുന്നു. അരിച്ചാക്ക് തലയിലും ചുമലിലുമായി ചുമന്നിറക്കിവച്ചു. ലോഡ് മുഴുവൻ ഇറക്കിക്കഴിഞ്ഞശേഷം മാത്രമാണ് ഇരുവരും പോയത്.