കൊച്ചി∙ രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം ഈ മാസം 26ന് ഉച്ചയ്ക്കു രണ്ടു മണിവരെ നിർത്തിവച്ചു. സ്ഥിതിഗതികൾ പൂർവസ്ഥിതിയിലാകാൻ കൂടുതൽ ദിവസമെടുക്കുമെന്നാണു സൂചന. പെരിയാറിൽ ജലനിരപ്പ് ഉയർന്നതിനു പിന്നാലെ ചെങ്ങൽ തോട്ടിലൂടെയുള്ള ജലമൊഴുക്കു കൂടിയതോടെയാണു വിമാനത്താവളത്തിന്റെ റൺവേ ഉൾപ്പെടെയുള്ള ഓപ്പറേഷനൽ ഏരിയ മുങ്ങിയത്.
റൺവേയുടെ തെക്കുവശത്തെ മതിൽ മൂന്നു ഭാഗങ്ങളിലായി ഇടിഞ്ഞതോടെ വെള്ളം ഇരമ്പിപ്പാഞ്ഞ് റൺവേയിലെത്തി. നാലും അഞ്ചും അടി വരെ ഉയർന്ന വെള്ളം ഒഴുക്കിക്കളയാനായി റൺവേയുടെ പടിഞ്ഞാറു ഭാഗത്തെ മതിൽ പൊളിച്ചു. ടെർമിനലിന്റെ പ്രവേശന ഭാഗത്തുവരെ വെള്ളമെത്തി. കാർ പാർക്കിങ് ഏരിയായും പ്രധാന സൗരോർജ പ്ലാന്റും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. \
കനത്ത മഴ തുടരുന്നതുകൊണ്ടും പ്രദേശമാകെ വെള്ളത്തിൽ മുങ്ങിയിരിക്കുന്നതു കൊണ്ടും വെള്ളം പമ്പു ചെയ്തു കളയാനും കഴിയില്ല. ഡാമുകൾ തുറന്നിരിക്കുന്നതിനാൽ പെരിയാറിലെ വെള്ളപ്പൊക്കത്തിനും ശമനമില്ല. ശനി വരെ നാലു ദിവസം വിമാനത്താവളം അടച്ചിടാനാണു നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ തുറക്കുന്നത് അതിലും വൈകുമെന്നാണു കരുതുന്നത്. വിദേശത്തു പോകേണ്ടവരും വിദേശത്തുനിന്നു നാട്ടിലേക്കു വരുന്നവരും അതനുസരിച്ചു യാത്രയിൽ മാറ്റം വരുത്തേണ്ടി വരും.