തൊടുപുഴ∙ഇടുക്കി മൂന്നാർ മേഖലയിൽ കനത്ത മഴ തുടരുന്നു. കട്ടപ്പന, നെടുങ്കണ്ടം, കുമളി, പീരുമേട് എന്നിവിടങ്ങളിലേക്കുള്ള റോഡുകൾ തകർന്നു. വാർത്താവിനിമയ ബന്ധങ്ങൾ മുഴുവൻ തകരാറിലായി. ഇടുക്കി പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഭക്ഷ്യധാന്യങ്ങൾക്കും ഇന്ധനത്തിനും ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇടുക്കിയിലേക്കുള്ള ഭാരമേറിയ വാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയതോടെ റേഷൻ ഉൾപ്പെടെയുള്ള സാധനങ്ങൾ ഹൈറേഞ്ചിലേക്ക് എത്തിക്കാനാകാത്ത സ്ഥിതിയാണ്.
അതേസമയം, ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറയുന്നു. ഇടുക്കി ഡാമിലെ ജലനിരപ്പ് 2402.3 അടിയാണ്. മുല്ലപ്പെരിയാർ മേഖലയിലും മഴയുടെ നേരിയ കുറവുണ്ട്. ജലനിരപ്പ് 141 അടിയാണ്. ചെറുതോണി അണക്കെട്ടിൽനിന്നു തൽക്കാലത്തേക്ക് കൂടുതൽ വെള്ളം പുറത്തേക്കൊഴുക്കില്ലെന്നു കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. റോഡുകളെല്ലാം അപകടത്തിലായതിനാൽ ഗതാഗതം പൊലീസ് നിയന്ത്രണത്തിലാണ്. അടിമാലി മേഖലയിലെ പല ഭാഗങ്ങളും മണ്ണിടിച്ചിൽ ഭീഷണിയുണ്ട്.
മുട്ടത്ത് കഴിഞ്ഞ ദിവസം ഉരുൾപൊട്ടലിൽ കാണാതായ അനിൽകുമാറിന്റെ (45) മൃതദേഹം വെള്ളിയാഴ്ച രാവിലെ കിട്ടി. മൂലമറ്റം വടക്കേമുറിയിൽ വീടു തകർന്ന വിവരം അറിഞ്ഞു ഹൃദയാഘാതം വന്ന വടക്കേമുറിയിൽ ദേവസ്യ മരിച്ചു. മൂലമറ്റം ആശ്രമം ഭാഗത്തുള്ള വീടു തകർന്നതിനെ തുടർന്നു മൂലമറ്റം ഐഎച്ച്ഇപിയിലെ ദുരിതാശ്വാസ ക്യാംപിലായിരുന്നു ദേവസ്യ. തൊടുപുഴയിൽ മഴ പൂർണമായി കുറഞ്ഞു.