Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സരസ് മേളയില്‍ പങ്കെടുത്ത മുഴുവന്‍ സംരംഭകരെയും സുരക്ഷിതരാക്കി: കുടുംബശ്രീ

Kudumbashree സരസ് മേളയിൽ പങ്കെടുക്കാൻ എത്തിയവർ.

തിരുവനന്തപുരം∙ ചെങ്ങന്നൂരില്‍ സംഘടിപ്പിച്ച ദേശീയ സരസ് ഉല്‍പന്ന പ്രദര്‍ശന വിപണന മേളകളില്‍ പങ്കെടുക്കാനെത്തിയ മുഴുവന്‍ സംരംഭകര്‍ക്കും സുരക്ഷയൊരുക്കി കുടുംബശ്രീ. കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കുടുംബശ്രീയും സംയുക്തമായി ഓഗസ്റ്റ് 14 മുതല്‍ 23 വരെ ചെങ്ങന്നൂരില്‍ സംഘടിപ്പിച്ച സരസ് മേളയില്‍ പങ്കെടുക്കാനെത്തിയ അഞ്ഞൂറിലേറെ ഗ്രാമീണ സംരംഭകരാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ സുരക്ഷിത തീരമണഞ്ഞത്. പെരുമഴയിലും വെള്ളപ്പൊക്കത്തിലും ഉല്‍പന്നങ്ങള്‍ പൂര്‍ണമായും നഷ്ടപ്പെട്ടെങ്കിലും ജീവന്‍ രക്ഷിക്കാനായതിന്‍റെ ആശ്വാസത്തിലാണ് ഇവര്‍.

കേരളം ഉള്‍പ്പെടെ 29 സംസ്ഥാനങ്ങളില്‍ നിന്നും ഏഴു കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി അഞ്ഞൂറോളം സംരംഭകരാണ് എത്തിയത്. ചെങ്ങന്നൂരിലും പന്തളത്തുമുള്ള പതിനഞ്ചിലധികം ഹോട്ടലുകളിലാണ് താമസം സജ്ജീകരിച്ചിരുന്നത്. ഇതിനു മുൻപ് കൊല്ലം, മലപ്പുറം, പാലക്കാട് ജില്ലകളില്‍ സംഘടിപ്പിച്ച സരസ് മേളയുടെ വിജയവും മികച്ച വരുമാന ലഭ്യതയുമാണ് സംരംഭകരെ ഇവിടേക്കാകര്‍ഷിച്ചത്. പലരും തങ്ങളുടെ ഉല്‍പന്നങ്ങളുമായി ഉദ്ഘാടനത്തിന് രണ്ടു ദിവസം മുൻപു തന്നെ ചെങ്ങന്നൂരില്‍ എത്തിയിരുന്നു. വായ്പയെടുത്ത് തങ്ങളുടെ ഉല്‍പന്നങ്ങളുമായി മേളയ്ക്കെത്തിയ നിരവധി സംരംഭകരും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍  ഉദ്ഘാടന ദിവസം തന്നെ എത്തിയ കനത്ത മഴയെത്തുടര്‍ന്ന് വെള്ളപ്പൊക്കവും പ്രളയക്കെടുതികളും രൂക്ഷമായതോടെ സരസ് മേള സംഘടിപ്പിച്ചിരുന്ന മൈതാനം പൂര്‍ണമായും വെള്ളത്തിനടിയിലായി.

ഫുഡ്കോര്‍ട്ടില്‍ പങ്കെടുക്കാനെത്തിയ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കഫേ കുടുംബശ്രീ യൂണിറ്റുകള്‍ ഇവിടെ വന്നതിനു ശേഷമാണ് ആവശ്യമായ പാചക സാമഗ്രികളും ഉപകരണങ്ങളും ഉള്‍പ്പെടെ വാങ്ങിയത്. പ്രളയജലമെത്തിയതോടെ ഒന്നും തിരിച്ചെടുക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. കനത്ത മഴയെത്തുടര്‍ന്ന് സംരംഭകരില്‍ ചിലര്‍ താമസിച്ചിരുന്ന ഹോട്ടലുകളും വെള്ളത്തിനടിയിലായതോടെ ഇവരെ കുടുംബശ്രീ സംസ്ഥാന, ജില്ലാ മിഷനുകളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തകരുടെ സഹായത്തോടെ കണിച്ചുകുളങ്ങരയിലെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി പാര്‍പ്പിച്ചു. ബാക്കിയുള്ളവരെ കായംകുളത്തെ ഹോട്ടലുകളില്‍ തന്നെ നിലനിർത്തി.

പേമാരിയും വെള്ളപ്പൊക്കവും കാരണം മേള ഉപേക്ഷിക്കേണ്ടി വന്നതോടെ മുഴുവന്‍ സംരംഭകരെയും തിരുവനന്തപുരത്ത് സുരക്ഷിതമായി എത്തിക്കാന്‍ കുടുംബശ്രീക്ക് സാധിച്ചു. ഇതര സംസ്ഥാനക്കാരായ 75 കാറ്ററിങ് യൂണിറ്റ് സംരംഭകര്‍ ഉള്‍പ്പെടെ നൂറ്റിമുപ്പതോളം പേരെ വെള്ളിയാഴ്ച തന്നെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ എത്തിച്ചിരുന്നു. ഇവരെ അതത് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു സ്വഭവനങ്ങളിലേക്ക്  തിരിച്ചയക്കാനുള്ള തീവ്രശ്രമത്തിലാണ്. 200 സംരംഭകരെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ 17, 18 തീയതികളിലായി ചെങ്ങന്നൂരില്‍ നിന്നും തിരുവനന്തപുരം ഓള്‍ സെയിന്‍റ്സ് കോളജിലും സുരക്ഷിതരായി എത്തിച്ചു. ഇതില്‍ മുപ്പതു പേര്‍ സ്ത്രീകളാണ്.

മുഴുവന്‍ സംരംഭകര്‍ക്കും ആവശ്യമായ താമസവും ഭക്ഷണവും വസ്ത്രങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും ക്യാംപില്‍ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ ഇവര്‍ക്കു ബന്ധുക്കളുമായി സംസാരിക്കുന്നതിനും ആശങ്കയൊഴിവാക്കുന്നതിനും അവസരമൊരുക്കി. കേരളത്തില്‍ നിന്നു തന്നെയുള്ള 75 സംരംഭകരെ ചേര്‍ത്തല കണിച്ചുകുളങ്ങര ക്യാംപിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. കൂടാതെ അൻപതോളം സംരംഭകര്‍ കായംകുളത്തെ ഹോട്ടലുകളില്‍ കഴിയുന്നു. ഇവരും സുരക്ഷിതരാണ്.  കനത്ത വെള്ളപ്പൊക്കത്തിലും മേളയില്‍ പങ്കെടുക്കാനെത്തിയ ഇതര സംസ്ഥാനത്തു നിന്നുള്ള മുഴുവന്‍ സംരംഭകരെയും രക്ഷാപ്രവര്‍ത്തകരുടെ സഹായത്തോടെ ചെങ്ങന്നൂരില്‍ നിന്നും തിരുവനന്തപുരത്ത് സുരക്ഷിതമായി എത്തിക്കാന്‍ കഴിഞ്ഞത് തികച്ചും ആശ്വാസകരമാണ്.

മേളയില്‍ പങ്കെടുക്കാനെത്തിയ സംരംഭകരില്‍ നിന്നും ഉല്‍പന്നങ്ങളുടെയും അവയുടെ നഷ്ടത്തിന്‍റെ വ്യാപ്തിയും സംബന്ധിച്ച കണക്കെടുത്തുകൊണ്ടിരിക്കുകയാണ്. പ്രാഥമിക കണക്കുകള്‍ പ്രകാരം ഏഴുകോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍. സംരംഭകര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കാന്‍ സാധ്യമായ എല്ലാ നടപടികളും കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഊര്‍ജിതമായി ചെയ്തുവരികയാണെന്നും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍  അറിയിച്ചു.

related stories