ന്യൂഡൽഹി∙ പ്രകൃതി ദുരന്തങ്ങളെ തുടർന്നു രക്ഷാപ്രവർത്തനങ്ങൾക്കു വിദേശ രാജ്യങ്ങളിൽനിന്നു യുപിഎ സർക്കാർ സഹായം തേടിയിരുന്നില്ലെങ്കിലും ദുരിതബാധിത പ്രദേശങ്ങളുടെ പുനർനിർമാണത്തിനു വിദേശ സഹായം സ്വീകരിച്ചിട്ടുണ്ടെന്നു മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങിന്‍റെ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരു. വിദേശ സഹായത്തിന്‍റെ പേരിൽ വിദേശ ഏജൻസികളുടെ സാന്നിധ്യം ഇന്ത്യയിലുണ്ടാകുന്നതു തടയുക മാത്രമാണു മൻമോഹൻസിങ് ചെയ്തത്. വിദേശ സഹായം സ്വീകരിക്കുന്നതിൽനിന്നു കേന്ദ്ര സർക്കാരിനെ തടയുന്ന ഘടകങ്ങളൊന്നുമില്ല. ദീർഘകാലത്തെ പുനരധിവാസ പ്രവർത്തനങ്ങളാണു കേരളത്തിൽ വേണ്ടത്. അതുകൊണ്ടു തന്നെ യുഎഇ വാദ്ഗാനം ചെയ്ത സഹായം സ്വീകരിക്കുന്നതിൽ എന്തു തെറ്റാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിൽ സവിശേഷ ബന്ധമാണ് ഉള്ളതെന്നും മലയാളികളോട് ഗൾഫ് രാഷ്ട്രങ്ങൾക്ക് ഒരു പ്രത്യേക സ്നേഹമാണുള്ളതെന്നും നേരത്തെ ബാരു ട്വീറ്റ് ചെയ്തിരുന്നു. സാധാരണ സഹായവും ദുരിതകാലത്തെ സഹായവും തമ്മില്‍ വേർതിരിച്ചു കാണണമെന്ന അഭിപ്രായവും അദ്ദേഹം പങ്കുവച്ചു.