ന്യൂഡൽഹി∙ നേതാക്കളുടെ രാജിയെ തുടർന്ന് പ്രതിസന്ധിയിലായ ആം ആദ്മി പാർട്ടിക്കും അരവിന്ദ് കേജ്‌രിവാളിനും പുതിയ തലവേദനയായി മറ്റൊരു ‘എഎപി’. ആപ്കി അപ്നി പാർട്ടി (പീപ്പിൾസ്) എന്ന രാഷ്ട്രീയ പാർട്ടിക്ക് അംഗീകാരം നൽകാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനത്തെ ആം ആദ്മി പാർട്ടി ചോദ്യം ചെയ്തെങ്കിലും കമ്മിഷൻ തള്ളി. കമ്മിഷൻ തീരുമാനത്തെ ചോദ്യം ചെയ്ത് ആം ആദ്മി പാർട്ടി നൽകിയ ഹർജി ഡൽഹി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.
നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനും ആപ്കി അപ്നി പാർട്ടിക്കും നോട്ടിസ് അയക്കാൻ കോടതി ഉത്തരവിട്ടു. രണ്ടു പാർട്ടികളുടെയും ചുരുക്കെഴുത്ത് എഎപി എന്നായതിനാൽ വോട്ടർമാരിൽ സംശയം ജനിപ്പിക്കുമെന്നും ആപ്കി അപ്നി പാർട്ടിക്ക് നൽകിയ അംഗീകാരം റദ്ദാക്കണമെന്നുമാണ് ആം ആദ്മിയുടെ ആവശ്യം.