തിരുവനന്തപുരം ∙ മന്ത്രിസഭയിലെ രണ്ടാമൻ ഇ.പി. ജയരാജൻ തന്നെയെന്നുറപ്പിച്ച് നിയമസഭയിൽ വീണ്ടും സീറ്റു ക്രമീകരണം. വീണ്ടും മന്ത്രിയായ ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനം നടന്ന ഇന്നലെ മുഖ്യമന്ത്രിയുടെ സമീപത്തെ സീറ്റ് ഇ.പി. ജയരാജനു ലഭിച്ചു. ഇൗ സീറ്റിലുണ്ടായിരുന്ന മന്ത്രി എ.കെ. ബാലന് മുൻ നിരയിൽ ഘടകകക്ഷി മന്ത്രിമാർക്കു ശേഷം ഇരിപ്പിടം നൽകി. ഇവിടെ ഉണ്ടായിരുന്ന മന്ത്രി ജി. സുധാകരനെ രണ്ടാം നിരയിലേക്കു മാറ്റി.
ഇതോടെ ഇ.പി. ജയരാജൻ മുൻപു മന്ത്രിയായിരുന്നപ്പോഴത്തെ അതേ ക്രമീകരണത്തിലേക്കു മന്ത്രിമാരുടെ സീറ്റുകൾ മാറി. മന്ത്രിസഭയിൽ രണ്ടാമനും മൂന്നാമനും ഇല്ലെന്നു മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നെങ്കിലും ഫലത്തിൽ രണ്ടാമൻ ഇ.പി. ജയരാജൻ തന്നെ. മുഖ്യമന്ത്രി ചികിൽസയ്ക്കായി യുഎസിലേക്കു പോകാൻ തീരുമാനിച്ചപ്പോഴും പകരം ഇ.പി. ജയരാജനു ചുമതല നൽകാനായിരുന്നു തീരുമാനം.