മുംബൈ∙ ഓഹരി വിപണിയിൽ സെൻസെക്സ് ഇടിവിലും നിഫ്റ്റി നേരിയ നേട്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു. ബോംബെ സ്റ്റോക് എക്സ്ചേഞ്ചിന്റെ ഓഹരി സൂചികയായ സെൻസെക്സ് 45.03 പോയിന്റ് ഇടിഞ്ഞ് 38,645.07 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 3.70 പോയിന്റ് മാത്രം ഉയർന്നു 11,680.50 ലുമാണ് ക്ലോസ് ചെയ്തത്. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും അസംസ്കൃത എണ്ണ വില ഉയർന്നതും മിഡ് ക്യാപ് ഓഹരികളിലുണ്ടായ വിൽപന സമ്മർദവും തിരിച്ചടിക്കു കാരണമായി.
ബാങ്ക്, ഓട്ടോ, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ് ഉൾപ്പെടെയുള്ള സെക്ടറുകൾ നഷ്ടത്തിലായിരുന്നു. ഹെൽത്ത് കെയർ, ഫാർമ, ഐടി എന്നീ വിഭാഗം ഓഹരികൾ നേട്ടമുണ്ടാക്കി. ഡോ.റെഡ്ഢീസ് ലാബ്, ടെക് മഹീന്ദ്രാ, ലൂപിൻ, ടാറ്റാ മൊട്ടോഴ്സ്, എച്ച്‌സിഎൽ ടെക് എന്നീ ഓഹരികളുടെ വില ഉയർന്നു. യെസ് ബാങ്കിന്റെ ഓഹരി വില 5.40 ശതമാനം ഇടിഞ്ഞു. ബജാജ് ഫിൻസെർവ്, റിലയൻസ്, ബജാജ് ഫിനാൻസ് എം ആൻഡ് എം, വേദാന്ത എന്നീ ഓഹരികളുടെ വിലയും താഴ്ന്നു. ഇന്നു വ്യാപാരത്തിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 71 എന്ന നിലയിലേക്ക് നിലംപതിച്ചു.