കണ്ണൂർ∙ മുഖ്യമന്ത്രി 20 ദിവസത്തേക്കു വിദേശത്തേക്കു പോയപ്പോൾ മറ്റാർക്കും ചുമതല നൽകാത്തതു മന്ത്രിമാരിൽ വിശ്വാസമില്ലാത്തതുകൊണ്ടാണോയെന്നു സംശയമുണ്ടെന്നു കെ.സി. ജോസഫ് എംഎൽഎ. തെറ്റായ കീഴ്‌വഴക്കമാണു മുഖ്യമന്ത്രിയും സിപിഎമ്മും സൃഷ്ടിക്കുന്നത്. മുഖ്യമന്ത്രിമാരായിരുന്ന ഇ.കെ. നായനാർ 1996ലും ഉമ്മൻ ചാണ്ടി 2006ലും വിദേശത്തു പോയപ്പോൾ പകരം മന്ത്രിമാർക്കു ചുമതല നൽകിയിരുന്നു. മുഖ്യമന്ത്രിയില്ലാത്തതിനാൽ സംസ്ഥാനത്തു ഭരണസ്തംഭനമുണ്ടാകും. മൂന്നാഴ്ചത്തേക്കു കേരളം നാഥനില്ലാക്കളരിയാകും. പ്രളയ ദുരിത്വാശ്വാസ പ്രവർത്തനങ്ങളും സ്തംഭിക്കുമെന്നും കെ.സി. ജോസഫ് പറഞ്ഞു.
സർക്കാരിന്റെ ശ്രദ്ധ ദുരിത്വാശ്വാസത്തിൽനിന്നു പണപ്പിരിവിലേക്കു മാറി. മന്ത്രിമാർ വിദേശരാജ്യങ്ങളിൽ പോയി പണം പിരിക്കാനാണു തീരുമാനം. പ്രളയബാധിതപ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാൻ ഒരു താലൂക്കിൽ ഒരു മന്ത്രിക്കു ചുമതല നൽകുകയാണു വേണ്ടതെന്നും കെ.സി. ജോസഫ് പറഞ്ഞു.