ന്യൂഡൽഹി∙ യുഎസ് പിൻവലിച്ചത് പാക്കിസ്ഥാനു നൽകുന്ന സൈനിക സഹായമല്ലെന്നും ഭീകരവാദത്തിനെതിരായ യുദ്ധത്തിനു പിന്തുണയ്ക്കായി നൽകിയ സഹായമായിരുന്നെന്നും പാക്കിസ്ഥാൻ. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോയുടെ പാക്കിസ്ഥാൻ സന്ദർശന സമയത്തു വിഷയം ചർച്ച ചെയ്യുമെന്ന് പാക്ക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞു.
യുഎസ് പണം പാക്കിസ്ഥാന് തിരികെ നൽകണം. അക്രമങ്ങളെ ഇല്ലാതാക്കുക, സമാധാനം സ്ഥാപിക്കുക തുടങ്ങിയ പൊതു ഉദ്ദേശങ്ങൾക്കു വേണ്ടിയാണു തുക ചെലവിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സംഭവത്തിന് രണ്ടു ഭാഗങ്ങളുണ്ട്. യുഎസ് ഒന്ന് മാത്രമാണ് കാണിക്കുന്നത്. യുഎസിനും പാക്കിസ്ഥാനും ഇടയിൽ വിശ്വാസക്കുറവുണ്ട്. എന്നാൽ ഐക്യം തുടരാനാണ് പാക്ക് സർക്കാരിനു താൽപര്യമെന്നും ഖുറേഷി വ്യക്തമാക്കി. ഹഖാനി നെറ്റ്‌വർക്, ലഷ്കറെ തയിബ എന്നീ ഭീകരസംഘടനകൾക്കെതിരെ കടുത്ത നടപടി വേണമെന്ന നിർദേശം നടപ്പാക്കുന്നതിൽ പരാജയപ്പെട്ട സാഹചര്യത്തിലാണ് പാക്കിസ്ഥാനുള്ള 30 കോടി ഡോളറിന്റെ (2130 കോടി രൂപ) സൈനികസഹായം യുഎസ് റദ്ദാക്കാൻ തീരുമാനിച്ചത്.
ഇതിനു യുഎസ് കോൺഗ്രസിന്റെ അംഗീകാരം കൂടി വേണം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോ ബുധനാഴ്ച ഇസ്‌ലാമാബാദിൽ പുതിയ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി ചർച്ച നടത്താനിരിക്കെയാണ് ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കുന്ന നടപടി. ഭീകരസംഘടനകൾക്കെതിരെ കർശന നടപടി സ്വീകരിക്കാത്തതിന്റെ പേരിൽ, കഴിഞ്ഞ ജനുവരിയിൽ 115 കോടി ഡോളറിന്റെ സഹായം യുഎസ് മരവിപ്പിച്ചിരുന്നു.