തൃശൂർ∙ ഇരിങ്ങാലക്കുടയിലെ ഡിവൈഎഫ്ഐ നേതാവിനെതിരെ വനിതാ പ്രവര്‍ത്തക പൊലീസിനു പരാതി നല്‍കി. തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലില്‍ വച്ച് അപമര്യാദയായി പെരുമാറിയെന്നാണു കേസ്. ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് ആര്‍.എല്‍.ജീവലാലിനെതിരെ കാട്ടൂര്‍ പൊലീസ് കേസെടുത്തു.
കഴിഞ്ഞ ജുലൈ ഒന്‍പതിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. മെഡിക്കല്‍ പ്രവേശനത്തിന്റെ കോച്ചിങ്ങിന് സീറ്റ് കിട്ടാന്‍ തിരുവനന്തപുരത്ത് പോയിരുന്നു. പ്രവേശനം ശരിയാക്കാൻ സഹായിക്കാമെന്നു പറഞ്ഞ് ആര്‍.എല്‍.ജീവലാലും കൂടെവന്നു. ഇരിങ്ങാലക്കുട എംഎല്‍എയുടെ ഹോസ്റ്റൽ റൂമിലായിരുന്നു താമസം. ഇതിനിടെയാണു സ്ത്രീത്വത്തെ അപമാനിക്കും വിധം നേതാവ് പെരുമാറിയതെന്നു വനിതാ പ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നു. ഡിവൈഎഫ്ഐയുടെ സജീവ പ്രവര്‍ത്തക കൂടിയായ പരാതിക്കാരി ഇക്കാര്യം പാര്‍ട്ടി കേന്ദ്രങ്ങളില്‍ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതേതുടര്‍ന്നാണു പൊലീസിനെ സമീപിച്ചത്.
എംഎല്‍എ ഹോസ്റ്റലില്‍ പോലും പെണ്‍കുട്ടികള്‍ സുരക്ഷിതമല്ലെന്ന് ആരോപിച്ച് ബിജെപി. ഇരിങ്ങാലക്കുട എംഎല്‍എയുടെ ഓഫിസിലേക്കു കഴിഞ്ഞ ദിവസം മാര്‍ച്ച് നടത്തിയിരുന്നു. കേസെടുത്ത് കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിനിറങ്ങുമെന്ന് ബിജെപി മുന്നറിയിപ്പ് നല്‍കി.
ഇന്ത്യന്‍ ശിക്ഷാ നിയമം 354 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്തിയാണ് ഡിവൈഎഫ്ഐ നേതാവിന് എതിരെ കേസെടുത്തിരിക്കുന്നത്. സംഭവം നടന്നത് തിരുവനന്തപുരം എംഎല്‍എ ഹോസ്റ്റലിലായതിനാല്‍ കേസ് അവിടേയ്ക്കു മാറ്റേണ്ടി വരുമെന്ന് പൊലീസ് സൂചിപ്പിച്ചു.