Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തരവിറക്കിയത് ആരുമറിഞ്ഞില്ല; ആഘോഷങ്ങൾ ഒഴിവാക്കിയതിൽ അതൃപ്തി അറിയിച്ച് മന്ത്രിമാർ

A.K. Balan

തിരുവനന്തപുരം∙ സംസ്ഥാനത്ത് ആഘോഷപരിപാടികള്‍ ഒഴിവാക്കാനുളള ഉത്തരവിനെതിരെ മന്ത്രിമാര്‍ തന്നെ രംഗത്ത്. ഉത്തരവില്‍ വ്യക്തത വരുത്തണമെന്നു ചൂണ്ടിക്കാട്ടി എ.കെ.ബാലന്‍ ചീഫ് സെക്രട്ടറിക്കു കത്തു നല്‍കി. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി പരിപാടികള്‍ നടത്തുകയാണു വേണ്ടത്. ഉത്തരവു പുനഃപരിശോധിക്കണമെന്നും മന്ത്രി കത്തിൽ ആവശ്യപ്പെട്ടു. അതേസമയം, ബിസിനസ് സംരംഭമായ ട്രാവൽമാർട്ട് മാറ്റിവയ്ക്കേണ്ട സാഹചര്യമില്ലെന്നും അതു നടത്തുകയാണു വേണ്ടതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രനും അറിയിച്ചു.

കലോല്‍സവം ഒഴിവാക്കരുതെന്ന് എസ്എഫ്ഐയും ആവശ്യപ്പെട്ടു. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ചെലവുകുറച്ച് കലോല്‍സവം നടത്തണമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് തിരുവനന്തപുരത്തു പറഞ്ഞു. അതേസമയം, കലോത്സവം ഒഴിവാക്കിയതു മാനുഷിക പരിഗണന കണക്കിലെടുത്താണെന്നായിരുന്നു മന്ത്രി കെ.ടി.ജലീലിന്റെ പ്രതികരണം.

സര്‍ക്കാര്‍ നടത്തുന്നതും സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് നടത്തുന്നതുമായ എല്ലാ ആഘോഷപരിപാടികളും ഒരു വര്‍ഷത്തേക്ക് ഒഴിവാക്കിക്കൊണ്ടാണ് പൊതുഭരണവകുപ്പ് പിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഉത്തരവിറക്കിയത്. കലോല്‍സവങ്ങളും യുവജനോല്‍സവങ്ങളും ചലച്ചിത്രമേളയും ടൂറിസംവകുപ്പ് നടത്തുന്ന ആഘോഷങ്ങളും റദ്ദാക്കി. ഈ ആഘോഷങ്ങള്‍ക്ക് നീക്കിവച്ചതുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഉത്തരവിന്റെ വിശദാംശങ്ങള്‍ തേടി മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചപ്പോഴാണ് വിദ്യാഭ്യാസ, സാംസ്കാരിക, ടൂറിസം മന്ത്രിമാര്‍ ഇക്കാര്യം അറിയുന്നത്. മന്ത്രിസഭ തീരുമാനിക്കാതെയിറക്കിയ ഉത്തരവ് വകുപ്പുകളെ ആശയക്കുഴപ്പത്തിലാക്കുകയായിരുന്നു.

അതുപോലെതന്നെ കലോല്‍സവവും ചലച്ചിത്രമേളയും വള്ളംകളിയും ഉപേക്ഷിക്കാന്‍ മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നില്ല. നെഹ്റു ട്രോഫി വള്ളംകളി നടത്തണമെന്ന അഭിപ്രായത്തിലായിരുന്നു ബന്ധപ്പെട്ട മന്ത്രിമാര്‍. ഓഖി ദുരന്തത്തിനിടയിലും മുടങ്ങാത്തതിനാൽ ഇത്തവണത്തെ ഫിലിംഫെസ്റ്റിവല്‍ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കാന്‍ സാംസ്കാരികമന്ത്രി എ.കെ.ബാലന്‍ ഇന്ന് യോഗവും വിളിച്ചിരുന്നു.

സമൂഹമാധ്യമങ്ങളിലെ പ്രചാരണം വിശ്വസിക്കരുതെന്നും കലോല്‍സവം മാറ്റിവയ്ക്കില്ലെന്നും വ്യക്തമാക്കി രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വാർത്താക്കുറിപ്പും ഇറക്കി. അതിനു പിന്നാലെയാണ് ആഘോഷങ്ങള്‍ റദ്ദാക്കി പൊതുഭരണവകുപ്പിന്റെ ഉത്തരവിറങ്ങിയത്. അമേരിക്കന്‍ യാത്രയ്ക്കു മുൻപ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ കുറിപ്പുപ്രകാരമായിരുന്നു പൊതുഭരണവകുപ്പിന്റെ ഉത്തരവ്. ഇത്രസുപ്രധാനമായ വിഷയത്തില്‍ മന്ത്രിസഭ തീരുമാനിക്കാതെ ഏകപക്ഷീയമായി ഉത്തരവിറക്കിയതില്‍ ബന്ധപ്പെട്ട വകുപ്പുമന്ത്രിമാര്‍ക്ക് അതൃപ്തിയിലാണ്.