മുംബൈ ∙ പ്രളയക്കെടുതിയിൽ തകർന്ന കേരളത്തിന്റെ പുനരുദ്ധാരണം സംബന്ധിച്ച അന്തിമ റിപ്പോർട്ട് സർക്കാരിന് ഉടൻ സമർപ്പിക്കുമെന്നും ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നതായും കെപിഎംജി കൺസൾട്ടിങ് കമ്പനി. എത്ര കോടി രൂപയുടെ പദ്ധതിയാണ് കേരളത്തിന് ആവശ്യമായിവരികയെന്നതില്‍ തീരുമാനമായിട്ടില്ലെന്നു നാഷനൽ ഹെഡ്, ഇൻഡയറട്ക് ടാക്സ്-കെപിഎംജി സച്ചിൻ മേനോൻ പറഞ്ഞു.
സർക്കാർ ആവശ്യപ്പെടുന്ന സേവനം ഏറ്റവും ചുരുങ്ങിയകാലയളവിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. അതേസമയം, ചിലരാജ്യങ്ങളിൽ കമ്പനിയെ കരിമ്പട്ടികയിൽപെടുത്തിയെന്ന ആരോപണങ്ങളോട് അവർ പ്രതികരിച്ചില്ല.
കേരളത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾക്കായി സർക്കാര്‍ കൈകോർക്കുന്ന രാജ്യാന്തര കൺസൾട്ടിങ് കമ്പനിയാണ് കെപിഎംജി. ആരോപണങ്ങൾ ശക്തമാണെങ്കിലും കരാറുമായി മുന്നോട്ടുതന്നെയാണ് കെപിഎംജി വ്യക്തമാക്കുന്നു. സർക്കാരുമായി പദ്ധതി സംബന്ധിച്ച് അന്തിമറിപ്പോർട്ട് ഉടൻതയ്യാറാക്കും.
ഇതുസംബന്ധിച്ച നടപടികൾ പൂർത്തിയായി വരുന്നു. വിദഗ്ദരുടെ സേവനം, സാങ്കേതികസഹായം, ടെക്നോളജി, നിർമാണം തുടങ്ങി ഏതൊക്കെതലങ്ങളിൽ സഹകരിക്കാമെന്നതിൽ ചർച്ചനടക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളരുമായി പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി.
വിദേശരാജ്യങ്ങളില്‍ കമ്പനിയെ കരിമ്പട്ടികയിൽപെടുത്തിയെന്നതുൾപ്പെടെയുള്ള ആരോപണങ്ങളോട് സച്ചിൻ മേനോൻ പ്രതികരിച്ചില്ല. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് കെപിഎംജിയുടെ ഓരോ രാജ്യങ്ങളിലെയും പ്രവർത്തനങ്ങൾ അതത് രാജ്യത്തെ ഘടകങ്ങളിൽ നിക്ഷിപ്തമാണെന്ന് മറുപടിനൽകി. രാജ്യത്ത് കേന്ദ്രപദ്ധതികളിൽ കൺസൾട്ടൻറായി പ്രവർത്തിക്കുന്ന നാല് വലിയകമ്പനികളിൽ ഒന്നാണ് കെപിഎംജി. കേരളപുനരുദ്ധാരണം സംബന്ധിച്ച് ഇതാദ്യമായാണ് കമ്പനിയുടെ പ്രതികരണം.