എറണാകുളം∙ മാതാവിനു തിരുനാള്‍ ദിനത്തില്‍ ചാര്‍ത്തുന്ന ആഭരണങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനചെയ്ത് എറണാകുളം മഞ്ഞുമ്മല്‍ അമലോല്‍ഭവ മാതാദേവാലയം. പ്രളയകാലത്തു മൂവയിരത്തോളം പേര്‍ക്കു ദുരിതാശ്വാസ ക്യാംപൊരുക്കിയും ദേവാലയം മാതൃകയായിരുന്നു.
ഇടവകക്കമ്മറ്റിയിലെ ഒരംഗം മുന്നോട്ടുവച്ച ആശയം ഒടുവില്‍ ഇടവകയ്ക്കെന്നല്ല സംസ്ഥാനത്തിനു മുഴുവന്‍ മാതൃകയാകുന്ന തീരുമാനമായി മാറുകയായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ദേവാലയത്തിന്റെ സ്വത്തായ രണ്ടു സ്വര്‍ണാഭരണങ്ങളും പള്ളിക്കമ്മറ്റി സംഭാവന ചെയ്തു. വര്‍ഷങ്ങള്‍കൊണ്ടു പള്ളിയില്‍ ലഭിച്ച സ്വര്‍ണമെല്ലാം ചേര്‍ത്തു രണ്ടുവര്‍ഷം മുമ്പാണു രണ്ട് ആഭരണങ്ങള്‍ നിര്‍മിച്ചത്. തിരുനാള്‍ദിവസം പ്രദക്ഷിണം നടക്കുമ്പോള്‍ മാതാവിനും ഉണ്ണീശോയ്ക്കും ആഭരണങ്ങള്‍ ചാർത്തുകയായിരുന്നു പതിവ്. കേരളം ദുരിതം നേരിടുമ്പോള്‍ ആ ആഭരണങ്ങള്‍ തന്നെ ദുരിതബാധിതര്‍ക്കു സഹായമായി നല്‍കുന്നതിനോളം വലിയൊരുപുണ്യമില്ലെന്നാണു പള്ളിക്കമ്മിറ്റിയുടെ നിലപാട്.
വെള്ളപ്പൊക്കത്തില്‍ മഞ്ഞുമ്മല്‍ഭാഗത്തും കനത്തനാശമുണ്ടായി. അന്നു വീടുവിട്ടിറങ്ങേണ്ടിവന്ന മൂവായിരത്തോളം പേര്‍ക്ക് ഇടവകയുെട നേതൃത്വത്തില്‍ ദുരിതാശ്വാസ സഹായം എത്തിക്കുകയും ചെയ്തിരുന്നു.