Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപകട സാധ്യത കണ്ടാൽ വാഹനം സ്വയം ബ്രേക്കിടും; ചരിത്രമാറ്റത്തിലേക്ക് ഇന്ത്യ

brake-warning-light

ന്യൂഡൽഹി ∙ വികസിത രാജ്യങ്ങൾക്കൊപ്പം ഇന്ത്യയിലും സ്വയം നിയന്ത്രിത ബ്രേക്കുള്ള വാഹനങ്ങളെത്തുന്നു. ഇതു സംബന്ധിച്ചു ഗതാഗത മന്ത്രാലയം വാഹന നിർമാതാക്കളുമായി ആദ്യവട്ട ചർച്ച പൂർത്തിയാക്കി. റോഡിൽ അപകടസാധ്യത കണ്ടാൽ ബ്രേക്കിട്ട് വേഗംകുറച്ചു വാഹനം സ്വയം നിയന്ത്രിക്കുന്ന നിർമിത ബുദ്ധിയാണ് (എഐ) അണിയറയിലൊരുങ്ങുന്നത്. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം എന്നാണു സാങ്കേതികനാമം. 2022 നകം പരിഷ്കാരം നടപ്പാക്കാനാണു കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ക‌രിയുടെ നേതൃത്വത്തിൽ സർക്കാർ ശ്രമിക്കുന്നത്.

സ്വയംനിയന്ത്രിത ബ്രേക്കിങ് സംവിധാനം വികസിതരാജ്യങ്ങളിൽ 2021നകം നിലവിൽ വന്നേയ്ക്കും. തൊട്ടുപിന്നാലെ തന്നെ ഇന്ത്യയിലും പരിഷ്കാരമെത്തുമെന്നു മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ, ഒട്ടോണമസ് എമർജൻസി ബ്രേക്, ആന്റി ലോക് ബ്രേക്, ലെയിൻ ഡിപ്പാർച്ചർ വാണിങ്, ക്രൂസ് കൺട്രോൾ എന്നിവ ഉൾപ്പെട്ടതാണ് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം.

രാജ്യത്ത് അപകടങ്ങളിൽ പ്രതിവർഷം രണ്ടു ലക്ഷത്തോളം പേരാണു മരിക്കുന്നത്. മരണക്കണക്കിൽ ലോകത്ത് ഒന്നാം സ്ഥാനവും ഇന്ത്യയിലാണ്. കൂട്ടിയിടി ഒഴിവാക്കാനും അപകടങ്ങൾ ഗണ്യമായി കുറയ്ക്കാനും പരിഷ്കാരം കൊണ്ടു കഴിയുമെന്നാണു പ്രതീക്ഷ. രാജ്യത്തെ 80% അപകടങ്ങൾക്കും മാനുഷിക പിഴവാണു കാരണമെന്നാണു നിഗമനം.