ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഘടനാ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാൻ ബിജെപി. അധ്യക്ഷ സ്ഥാനത്ത് അമിത് ഷായ്ക്ക് തുടരാൻ അവസരമൊരുക്കാനാണു ദേശീയ എക്സിക്യൂട്ടീവ് യോഗം ഇത്തരമൊരു തീരുമാനമെടുത്തതെന്നാണു വിവരം. 2019 ജനുവരി വരെയാണ് നിലവിൽ ഷായുടെ പ്രവർത്തന കാലാവധി.
അമിത് ഷായുടെ നേതൃത്വത്തിൽ 2019ലെ പൊതുതിരഞ്ഞെടുപ്പിനെ നേരിടാനാണു പാർട്ടി തീരുമാനമെന്നു ബിജെപി വൃത്തങ്ങൾ സൂചിപ്പിച്ചു. 2014–ൽ നേടിയതിനേക്കാൾ മികച്ച ജയത്തോടെ 2019–ൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തുമെന്ന് അമിത് ഷാ പറഞ്ഞു. നാലു സംസ്ഥാനങ്ങളിലേക്കു നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനും 2019ലെ പൊതുതിരഞ്ഞെടുപ്പിനും മുന്നോടിയായി പാർട്ടിയുടെ തന്ത്രങ്ങൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചിട്ടുള്ളത്.
2014 ഓഗസ്റ്റിൽ രാജ്നാഥ് സിങ് കേന്ദ്രമന്ത്രിയായതോടെയാണു പാർട്ടിയുടെ അമരത്ത് അമിത് ഷാ എത്തിയത്. 2016ൽ അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മൂന്നുവർഷമാണ് കാലാവധി. മുതിർന്ന നേതാക്കളും പ്രവർത്തകരുമാണു യോഗത്തിൽ പങ്കെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച യോഗത്തെ അഭിസംബോധന ചെയ്യും. ‘അജയ്യ ബിജെപി’ എന്ന മുദ്രാവാക്യം ഉയർത്തി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ യോഗം തീരുമാനിച്ചു.