Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യാത്രപ്പടി തന്നാൽ വരാം, അല്ലെങ്കിൽ കേരളത്തിൽ വരൂ: വനിത കമ്മിഷനോട് പി.സി.ജോർജ്

രേഖ ശർമ, പി.സി.ജോർജ് രേഖ ശർമ, പി.സി.ജോർജ്

ന്യൂഡൽഹി∙ ജലന്തർ ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തിൽ നേരിട്ടു ഹാജരാകാൻ നിർദേശിച്ച വനിത കമ്മിഷനോട് യാത്രാ ബത്ത നൽകിയാൽ വരാമെന്ന് പി.സി.ജോർജ് എംഎൽഎ. ഡൽഹിയിൽ വരാൻ യാത്രാ ബത്ത വേണം. അല്ലെങ്കിൽ ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖാ ശർമ കേരളത്തിൽ വരട്ടെയെന്നും പി.സി. ജോർജ് പ്രതികരിച്ചു. ദേശീയ വനിതാ കമ്മിഷന്റെ അധികാരങ്ങൾ ഒന്നുകൂടി പഠിക്കട്ടെ, വനിതാ കമ്മിഷന് ഒന്നും ചെയ്യാനാകില്ല, അവരെന്നാ എന്റെ മൂക്ക് ചെത്തുമോ? – ജോർജ് പറഞ്ഞു.

അതേസമയം, വനിതാ കമ്മിഷൻ വിളിച്ചുവരുത്തുന്നത് ശിക്ഷാനടപടിയല്ലെന്ന് നിയമവൃത്തങ്ങൾ വിശദീകരിക്കുന്നു. കാര്യം വിശദീകരിക്കാനുള്ള അവസരമാണ് ഇതിലൂടെ നൽകുന്നത്. സിവിൽ കോടതിയുടേതിനു സമാനമായ അധികാരം വനിതാ കമ്മിഷനുമുണ്ട്. ബത്ത അനുവദിക്കുന്ന രീതി കമ്മിഷനില്ല. നിർദേശിച്ചിട്ടും ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്ത് എത്തിക്കാൻ പൊലീസിനോട് ആവശ്യപ്പെടാം. ജനപ്രതിനിധിയും രാഷ്ട്രീയപാർട്ടി ഭാരവാഹിയുമായതിനാൽ തിരഞ്ഞെടുപ്പു കമ്മിഷനു പരാതിപ്പെടുന്നതടക്കം നടപടികളിലേക്കും കമ്മിഷനു കടക്കാം.

കന്യാസ്ത്രീകളെ അപമാനിച്ച പി.സി.ജോർജ് എംഎൽഎയോടു നേരിട്ടു ഹാജരാകാൻ നിർദേശിച്ച് ദേശീയ വനിതാ കമ്മിഷൻ സമൻസ് അയച്ചിരുന്നു. 20നു കമ്മിഷനു മുമ്പാകെ ഹാജരായി വിശദീകരണം നൽകണമെന്നാണ് നിർദേശം. അപമാനകരമായ പരാമർശമാണ് ജനപ്രതിനിധിയുടെ ഭാഗത്തുനിന്നുണ്ടായതെന്നു കുറ്റപ്പെടുത്തിയ വനിതാ കമ്മിഷൻ, മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ജോർജിനെതിരെ സ്വമേധയാ കേസെടുത്തു. ജലന്തർ ബിഷപ്പിനെതിരായ പരാതിയിൽ കേരള പൊലീസും പഞ്ചാബ് സർക്കാരും ഫലപ്രദമായി ഇടപെട്ടില്ലെന്നു ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയത്തിനു കത്തു നൽകിയതായും വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ പറഞ്ഞു.

related stories