Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരാമർശം പിൻവലിക്കുന്നു, മാപ്പു പറയില്ല: കന്യാസ്ത്രീക്കെതിരായ പദപ്രയോഗത്തിൽ ജോർജ്

PC George

കോട്ടയം∙ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീക്കെതിരെ ഉപയോഗിച്ച പദത്തിൽ ഖേദപ്രകടനം നൽകിയെങ്കിലും മറ്റാരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നു പി.സി. ജോർജ് എംഎൽഎ. ആരുടെയെങ്കിലും സ്വാധീനത്തിനു വഴങ്ങി, പറഞ്ഞതു മാറ്റിപ്പറയുമെന്നു കരുതേണ്ടെന്നും അങ്ങനെ പേടിക്കുന്നയാളല്ല താനെന്നും ജോർജ് മാധ്യമങ്ങളോടു പറഞ്ഞു.

കന്യാസ്ത്രീയോടു മാപ്പുപറയേണ്ട കാര്യമില്ല. കന്യാസ്ത്രീയുടെ സഹോദരനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകും. വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെ കേസ് കൊടുക്കുമെന്നും ജോർജ് പറഞ്ഞു. ദേശീയ വനിതാ കമ്മിഷന്റെ നോട്ടിസ് ഇതുവരെ കിട്ടിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ലൈംഗികപീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരായ പി.സി. ജോർജിന്റെ പരാമർശം സംസ്ഥാനത്തും ദേശീയ തലത്തിലും വാർത്തയായിരുന്നു. ഇതിനെതിരെ പ്രതിഷേധവും ശക്തമായി. ‘വായ്മൂട് പി.സി.ജോർജ്’ എന്ന പേരിൽ സെല്ലോടേപ് അയച്ചുകൊണ്ടുള്ള പ്രതിഷേധത്തിനും കേരളം സാക്ഷ്യം വഹിച്ചു.

കോട്ടയത്തുവച്ചാണു ജോർജ് കന്യാസ്ത്രീയെ അപമാനിച്ചു സംസാരിച്ചത്. ജലന്തര്‍ ബിഷപ് തെറ്റുകാരനാണെന്നു കരുതുന്നില്ലെന്നു പറഞ്ഞ ജോര്‍ജ്, 12 തവണ പീഡനത്തിനിരായായിട്ട് 13ാം തവണ കന്യാസ്ത്രീ പരാതി നല്‍കിയെന്നതില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ചിരുന്നു. എന്നാൽ കന്യാസ്ത്രീക്കെതിരെ മാന്യമല്ലാത്ത പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നായിരുന്നു നേരത്തെ ജോര്‍ജിന്‍റെ വിശദീകരണം.

പി.സി. ജോർജിന്റെ വാക്കുകൾ:

കേരളത്തിലെ എല്ലാ കാര്യങ്ങളും അന്വേഷിക്കുന്നയാളാണു ഞാൻ. മറ്റു നിരവധി വിഷയങ്ങളിൽ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ആരുടെയും സ്വാധീനത്തിനു വഴങ്ങി അഭിപ്രായം മാറ്റിപ്പറയുമെന്നു കരുതേണ്ട. ജോർജിനെ ഭയപ്പെടുത്താമെന്ന് ആരും വിചാരിക്കേണ്ട. ഒരു സ്ത്രീക്കുമെതിരെ ഉപയോഗിക്കാൻ പാടില്ലാത്ത വാക്കാണു കന്യാസ്ത്രീക്കെതിരെ ഉപയോഗിച്ചത്. അതു പിൻവലിക്കുന്നു. വൈകാരികമായി പറഞ്ഞുപോയതാണ് അതിലെനിക്കു ദുഃഖമുണ്ട്.

ആ വാക്കു പിൻവലിക്കുന്നത് ആരെയും പേടിച്ചാണെന്നു കരുതേണ്ട. ആരെയും പേടിയില്ല. നിങ്ങള്‍ പറയുന്ന ഏതു നിയമനടപടിയെയും നേരിടാൻ തയാറാണ്. ആ വാക്കില്‍ മാത്രമാണു ദുഃഖം. മറ്റെല്ലാ ആരോപണങ്ങളിലും ഉറച്ചുനിൽക്കുന്നു. തെളിവുകളും കൈവശമുണ്ട്. ആ സ്ത്രീയെ കന്യാസ്ത്രീ എന്നു വിളിക്കുന്നതു തെറ്റാണ്. മാന്യതയുണ്ടെങ്കിൽ തിരുവസ്ത്രം ഊരിവച്ചു സമരത്തിനു പോകണം. കന്യാസ്ത്രീയുടെ കുടുംബം എങ്ങനെയാണു പണമുണ്ടാക്കിയത്? എവിടുന്നാണ് ഈ പണം? ക്രൈസ്തവ സഭയെ അപമാനിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. ലോകം മുഴുവനും അതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. സഭയുടെ കാര്യങ്ങളിൽ മാധ്യമങ്ങൾ ഇടപെടേണ്ട. സഭയെ തകർക്കാമെന്ന് ആരും കരുതേണ്ട. അങ്ങനെ ആരെങ്കിലും ശ്രമിച്ചാൽ ഞാൻ ഇടപെടും.

കന്യാസ്ത്രീയോടു മാപ്പുപറയേണ്ട കാര്യമൊന്നുമില്ല. ഇവരെപ്പോലൊരു സ്ത്രീയോട് എന്തിനു മാപ്പുപറയണം? നല്ല സ്ത്രീയായിരുന്നെങ്കിൽ ആലോചിക്കാമായിരുന്നു. എനിക്കെതിരെ ആരോപണമുന്നയിച്ച കന്യാസ്ത്രീയുടെ സഹോദരനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകും. വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെയും കേസ് കൊടുക്കും.

ദേശീയ വനിതാ കമ്മിഷന്റെ നോട്ടിസ് ഇതുവരെ കിട്ടിയിട്ടില്ല. മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് അവരങ്ങനെ പറഞ്ഞത്. പിന്നെ പെൺബുദ്ധി പിൻബുദ്ധി എന്നാണല്ലോ. കൂടുതലൊന്നും പറയുന്നില്ല. നോട്ടിസ് കിട്ടിയിട്ട് വിശദമായി പറയാം.

related stories