ന്യൂഡൽഹി∙ സൂപ്പർ ഫാസ്റ്റ് വിഭാഗത്തിൽപ്പെട്ട ട്രെയിനുകളിലെ ടിക്കറ്റ് ബുക്കിങ്ങിന് ഏർപ്പെടുത്തിയിരുന്ന ഫ്ലെക്സി ഫെയർ സംവിധാനം ചില ട്രെയിനുകളിൽനിന്ന് ഒഴിവാക്കാൻ റെയിൽവേയുടെ നീക്കം. പ്രീമിയം വിഭാഗത്തിൽപ്പെട്ട നാൽപ്പതോളം ട്രെയിനുകളെയാണ് ഇതിൽനിന്ന് ഒഴിവാക്കുന്നത്. സൂപ്പർഫാസ്റ്റ് വിഭാഗത്തിൽപ്പെട്ട 102 ട്രെയിനുകളിൽ ഇൗ സംവിധാനം തുടരും. വിമാന യാത്രയേക്കാൾ ചെലവു വരുന്നതിനാൽ ഫ്ലെക്സി ഫ്ലെയറിനോട് ഭൂരിഭാഗം യാത്രക്കാരും മുഖം തിരിച്ചതാണ് ഇത്തരമൊരു തീരുമാനത്തിനു പിന്നിൽ. തിരക്കനുസരിച്ച് ടിക്കറ്റ് നിരക്കുകളിൽ ഏറ്റക്കുറച്ചിൽ വരുന്ന സംവിധാനമായിരുന്നു റെയിൽവേ ഉയർന്ന ശ്രേണിയിലുള്ള ട്രെയിനുകളിൽ നടപ്പിലാക്കിയ ഫ്ലെക്സി ഫ്ലെയർ.
ഫ്ലെക്സി ഫെയർ സമ്പ്രദായം തുടരുന്ന 102 ട്രെയിനുകളിൽ യാത്രയുടെ നാലു ദിവസം മുൻപ് ഒഴിവുള്ള ടിക്കറ്റുകളിൽ അവസാന നിമിഷം നടത്തുന്ന ബുക്കിങ്ങിന് 50% ഇളവും അനുവദിക്കും. 60% താഴെ ബുക്കിങ് വരുന്ന ട്രെയിനുകളിൽ പ്രത്യേക ഇളവും ലഭ്യമാക്കും. 20% ഇളവാകും ലഭിക്കുക.
രാജധാനി (44), തുരന്തോ (52), ശതാബ്ദി (47) എന്നീ പ്രീമിയം സൂപ്പർ ഫാസ്റ്റ് വിഭാഗത്തിൽപ്പെടുന്ന ട്രെയിനുകളിലാണ് 2016 സെപ്റ്റംബർ ഒമ്പതിന് ഫ്ലെക്സി ഫെയർ ആരംഭിച്ചത്. രാജധാനിയും ശതാബ്ദിയും പൂർണമായും എസിയാണെങ്കിൽ എസി, നോൺഎസി കോച്ചുകളാണ് തുരന്തോയിൽ. 50% പോലും ബുക്കിങ് നടക്കാത്ത ട്രെയിനുകളിൽ നിന്നാണ് നിലവിൽ ഫ്ലെക്സി ഫെയർ എടുത്തുകളയുന്നത്. യാത്രക്കാർക്ക് കൂടുതൽ സൗകര്യവും മികച്ച നിരക്കുകളും ഉറപ്പുവരുത്തി റെയിൽവേയുടെ വരുമാനം വർധിപ്പിക്കുന്ന തരത്തിൽ പദ്ധതിയിൽ മാറ്റം വരുത്താനാണ് ആലോചന. ഇത്തരമൊരു പദ്ധതി ഔദ്യോഗിക അംഗീകാരത്തിനായി ഒരുങ്ങിക്കഴിഞ്ഞെന്നാണ് റെയിൽവേ കേന്ദ്രങ്ങൾ നൽകുന്ന സൂചന.