തിരുവനന്തപുരം∙ ഐഎസ്ആർഒ ചാരക്കേസിൽ ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണത്തെ സ്വാഗതം ചെയ്ത് സംസ്ഥാന സർക്കാർ. എല്ലാ നിയമവശങ്ങളും പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു.
നമ്പി നാരായണനു നൽകേണ്ട നഷ്ടപരിഹാര തുകയിലും നിയമാനുസൃതമായ നടപടിയുണ്ടാകും. സത്യത്തിൽ നഷ്ടപരിഹാരം നൽകേണ്ടത് കോൺഗ്രസാണ്. കരുണാകരനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് എം.എം. ഹസൻ തന്നെ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം ചാരക്കേസിലെ ഗൂഡാലോചന സംബന്ധിച്ച് അറിയാവുന്ന കാര്യങ്ങൾ അന്വേഷണ കമ്മീഷനെ ധരിപ്പിക്കുമെന്ന് ഇടത് സഹയാത്രികൻ ചെറിയാൻ ഫിലിപ് വ്യക്തമാക്കി. ഗൂഡാലോചനയിൽ ചില ഭരണാധികാരികളും സിബിഐയിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കാളികളാണെന്നും ചെറിയാൻ ഫിലിപ് പറഞ്ഞു.
നമ്പി നാരായണന് 50 ലക്ഷം രൂപ സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകണമെന്നാണ് സുപ്രീംകോടതി വിധിച്ചത്. കൂടുതൽ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള കേസ് തുടരുന്നതിൽ തടസമില്ലെന്നു നിരീക്ഷിച്ച കോടതി പരാതിക്കാരന്റെ സ്വാതന്ത്ര്യവും അന്തസും അട്ടിമറിക്കപ്പെട്ടതായും നിരീക്ഷിച്ചു. തന്നെ കേസിൽ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നമ്പി നാരായണൻ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്.