ബോസ്റ്റൺ∙ വാതക പൈപ്പ് ലൈനിലെ വിള്ളലിനെ തുടർന്നുണ്ടായ സ്ഫോടനങ്ങളിൽ ഒരു മരണം. നിരവധി പേർക്ക് പരുക്ക്. നൂറുകണക്കിനു പേരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ബോസ്റ്റണു സമീപം മൂന്നു പ്രദേശങ്ങളിലായി എഴുപതോളം സ്ഫോടനങ്ങൾ ഉണ്ടായെന്നാണു പ്രാഥമിക നിഗമനം. നിരവധി വീടുകളും കെട്ടിടങ്ങളും പൂർണമായും നശിക്കുകയോ തീ വിഴുങ്ങുകയോ ചെയ്തു.
അഗ്നിശമന സേനയുടെ അൻപതോളം യൂണിറ്റുകള്‍ ഒരു മണിക്കൂറോളം പ്രയത്നിച്ചാണു സ്ഥിതിഗതികൾ നിയന്ത്രിച്ചത്. തുടർസ്ഫോടനങ്ങൾ ഒഴിവാക്കാൻ മേഖലയിലെ വാതക, വൈദ്യുതി വിതരണം നിർത്തിവച്ചു. കൊളംബിയ വാതക കമ്പനിയുടെ പൈപ്പ് ലൈനിൽ അമിത സമ്മർദത്തെ തുടർന്നു വിള്ളലുണ്ടായതാണ് അപകട കാരണമെന്നു സംശയിക്കുന്നതായി അഗ്നിശമന സേനാമേധാവി വ്യക്തമാക്കി.
സ്ഫോടനം നടന്ന മേഖലയിലുൾപ്പെടെയുള്ള പ്രദേശങ്ങളിലെ പൈപ്പ് ലൈൻ നവീകരണം നടത്തുമെന്നു കൊളംബിയ വാതക കമ്പനി നേരത്തേ അറിയിച്ചിരുന്നു. സ്ഫോടനങ്ങൾ നടന്ന സമയത്തു മേഖലയിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നിരുന്നോയെന്നു വ്യക്തമല്ല.