Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാതാളം മോശം സ്ഥലമല്ല: സ്പീക്കറെ പുരാണം പഠിപ്പിച്ച് പി.സി.ജോർ‌ജ്

pc-george പി.സി.ജോർജ് (ഫയൽചിത്രം)

തിരുവനന്തപുരം∙ കന്യാസ്ത്രീക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ പി.സി.ജോര്‍ജ് എംഎല്‍എയുടെ നടപടി ദൗര്‍ഭാഗ്യകരമാണെന്നു വിമര്‍ശിച്ച സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ സമൂഹമാധ്യമത്തിലൂടെ ‘പുരാണം പഠിപ്പിച്ച്’ പി.സി.ജോര്‍ജ്. പി.സി ജോര്‍ജിന്റെ നടപടി അദ്ദേഹം കൂടി അംഗമായ നിയമസഭയുടെ എത്തിക്സ് കമ്മറ്റി പരിശോധിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. ഇതിനാണ് സമൂഹ മാധ്യമത്തിലൂടെ പി.സി.ജോര്‍ജ് മറുപടി നല്‍കിയിരിക്കുന്നത്.

നിയമസഭ മാന്യതയുടെ മകുടോദാഹരണമാണ്. എന്നാൽ അതിനെ മഹാബലിയുമായി താരതമ്യം ചെയ്യരുതെന്നും എങ്ങുമെത്തില്ലെന്നും അദ്ദേഹം പറഞ്ഞു. 2015–ലെ ബജറ്റ് പ്രസംഗത്തിനിടെ പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ കസേര മറിച്ചിട്ട സംഭവും പി.സി.ജോർജ് കുറിപ്പിൽ പരാമർശിക്കുന്നുണ്ട്.

നിയമസഭയുടെ അന്തസ്സ് പി.സി.ജോർജ് പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയെന്നായിരുന്നു സ്പീക്കറുടെ വാക്കുകൾ. എന്നാൽ 25 വർഷം തികയുന്ന നിയസഭാ പ്രവർത്തനത്തിലെ ഏറ്റവും വലിയ അംഗീകാരമാണിതെന്നു പി.സി.ജോർജ് പറയുന്നു. പാതാളം ഒരു മോശം സ്ഥലമല്ലെന്ന് പറഞ്ഞ പി.സി. ജോർജ് സ്കൂൾ പഠന കാലത്തെ അനുഭവം വിവരിച്ചാണ് സ്പീക്കർക്കു മറുപടി നൽകുന്നത്. 

പി.സി.ജോർജിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം:

ബഹു.സ്പീക്കർ,

എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല. കാരണം കാൽ നൂറ്റാണ്ടു കാലമാകുന്ന എന്റെ നിയമസഭാ പ്രവർത്തനം ചരിത്രത്തിലെ ഏറ്റവും വലിയ അംഗീകാരമാണ് നിയമസഭയുടെ അന്തസ് പി.സി.ജോർജ് പാതാളത്തിലെക്ക് ചവിട്ടിത്താഴ്ത്തി എന്ന അങ്ങയുടെ പരാമർശനത്തിലൂടെ എനിക്ക് ലഭിച്ചിരിക്കുന്നത്. അങ്ങയുടെ ആ പരാമർശനം ഇന്നാണ് എന്റെ ശ്രദ്ധയിൽപ്പെട്ടത്.

എന്നെയും കൂട്ടുകാരെയും സ്കൂളിൽ മലയാളം പഠിപ്പിച്ചത് എടത്തിൽ സാറായിരുന്നു. ഗ്രാമീണനായ തനി സാത്വികൻ. ഒരു ദിവസം ക്ലാസ് മുറിയാകെ അലങ്കോലപ്പെട്ടു കിടക്കുന്നതു കണ്ടു ഞാൻ കൂട്ടുകാരോട് വിളിച്ചു പറഞ്ഞു ''ഇതാകെ പാതാളംപോല ആയല്ലോടാ ഉവ്വേ'' എന്ന്.

ഇതു കേട്ടുകൊണ്ടാണ് എടത്തിൽ സാർ ക്ലാസ് മുറിയിലേക്ക് കയറി വന്നത്, വന്നയുടൻ സാർ എന്നോട് ചോദിച്ചു ''എന്നതാടാ കുഞ്ഞുമോനേ പാതാളം?"

ഞാൻ: ''അല്ല സാറെ ഈ ക്ലാസ് മുറിയാകെ കുളമായിക്കിടക്കുന്നത് കണ്ടോണ്ട് പറഞ്ഞതാ''

ഇത് കേട്ട് സാറ് മേശപ്പുറത്ത് കയറിയിരുന്നു. എന്നിട്ട് പറഞ്ഞു ''സകല വിവവരദോഷികളും സ്ഥാനത്തും അസ്ഥാനത്തും പാതാളത്തെക്കുറിച്ച് പരാമർശിക്കാറുണ്ട്. വിവരക്കേടുകൊണ്ടോ പക്വതയില്ലായ്മകൊണ്ടോ അല്ല ഞാനൊരു വലിയ സംഭവമാണെന്ന് നാലുപേരറിഞ്ഞോട്ടേന്നൊക്കെയുള്ള വിഡ്ഢിത്തത്തിൽ നിന്നാണ് അവരൊക്കെയങ്ങനെ പറയുന്നത്''.

അദ്ദേഹം തുടർന്നു..''ഈശ്വരന്റെ സൃഷ്ടിയിലെ ഏറ്റവും ശ്രേഷ്ഠമായ ജന്മങ്ങളിലൊന്നായിരുന്നു മഹാബലി ചക്രവർത്തിയുടേത്. സത്യം,ധർമ്മം, നീതിബോധം, വ്യക്തിശുദ്ധി എന്നിവകൊണ്ട് ദേവന്മാൻക്ക് പോലും അസൂയ തോന്നിയ അസുരൻ. മഹാബലി ജീവിച്ചിരുന്നാൽ ദേവന്മാരെ ആരും മൈൻഡ് ചെയ്യില്ലെന്ന നിലയായി. ഇവരെല്ലാം കൂടി മഹാവിഷ്ണുവിന്റടുത്ത് സങ്കടവുമായി ചെന്നു. മഹാബലിയെ വധിക്കണം. ദേവലോകത്തെ രക്ഷിക്കണം അതായിരുന്നു ആവശ്യം''

''എന്നിട്ട് മഹാബലിയെ വിഷ്ണു കൊന്നോ സാറേ''ഏന്റെ ആത്മമിത്രം വി.എ.സുൽത്താന്റെ ചോദ്യം.

സാർ തുടർന്നു..''കൊല്ലാനാവുമായിരുന്നില്ല. പകരം പുണ്യാത്മാവായ മഹാബലിയെ ഏറ്റവും ശ്രേഷ്ഠമെന്ന് കരുതുന്ന പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി. അതോടെ മഹാവിഷ്ണുവിന്റെ വാമനാവതാരം പൂർത്തിയായി. അപ്പോൾ ഏറ്റവും ശ്രേഷ്ഠനായ മഹാബലിയെ ദേവപാദങ്ങളാണ് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയത്. അതായത് നിത്യമോക്ഷത്തിലേക്ക്''

ഒന്നു നിർത്തി എടത്തിൽ സാറ് പറഞ്ഞു ''ഈ പാതാളത്തെയും ഈ ചവിട്ടിത്താഴ്ത്തലിനെയുമാണ് ചില അൽപ്പജ്ഞാനികൾ വേണ്ടാത്ത അർത്ഥം കൽപ്പിച്ച് പരാമർശിക്കുന്നത്. അതുകൊണ്ട് നിങ്ങളാരും അങ്ങനെ പറയാൻ പാടില്ല. അസ്ഥാനത്ത് ഈ പ്രയോഗം നടത്തുന്നവരോട് ഇത് പറഞ്ഞു കൊടുക്കുകയുംവേണം''

അങ്ങയുടെ പ്രസ്താവന വന്നപ്പോൾ ഞാൻ എടത്തിൽ സാറിനെ ഓാർത്തുപോയി. ഞാനൊരു ഗ്രാമീണനായ ഒരു പൂഞ്ഞാറുകാരനാണ്. ദേവപാദത്തിന്റെ ഉടമയൊന്നുമല്ല. നമ്മുടെ നിയമസഭ മാന്യതയുടെ മകുടോദാഹരണമാണ്. പക്ഷേ മഹാബലിയുമായി അതിനെ താരതമ്മ്യം ചെയ്യരുത് സാർ, എങ്ങുമെത്തില്ല അതുകൊണ്ടാ. കഴിഞ്ഞ നിയമസഭയിൽ നമ്മുടെ പാലാ മെമ്പർ UDF മന്ത്രിസഭയുടെ ബഡ്ജറ്റ് അവതരിപ്പിച്ചപ്പോൾ ചില വിദ്വാൻമാർ ബഹു.സ്പീക്കറുടെ കസേരയോട് കാണിച്ച അത്യാദരവും അത് മൂലം അങ്ങ് ഉയരെ സ്വർഗ്ഗോളം ആ വിദ്വാന്മാർ ഉയർത്തിവിട്ട കേരള നിയമസഭയുടെ അന്തസും അങ്ങ് വിസ്മരിച്ചിട്ടില്ലല്ലോ ഇല്ലേ, സാർ??

അത്തരത്തിൽ അങ്ങ് സ്പീക്കറായിരിക്കുന്ന നമ്മുടെ നിയമസഭയുടെ അന്തസ് പൊക്കി നിർത്താൻ ഒരു കാലത്തും പ്ളാത്തോട്ടത്തിൽ ചാക്കോച്ചന്റെ മകനു കഴിയില്ല സാർ. എന്നെയതിനു കിട്ടത്തുമില്ല.. എടത്തിൽ സാറിനെ സ്മരിക്കാനും അദ്ദേഹം പറഞ്ഞുതന്ന നന്മ ലോകത്തോട് പറയാനും ഇടയാക്കത്തക്ക വിധത്തിൽ ഉപമ പറഞ്ഞതിന് അങ്ങയോട് ഒരിക്കൽക്കൂടി നന്ദി പറയുന്നു.