ന്യൂഡൽഹി∙ ജെഎൻയു വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ക്യാംപസിലെ സംഘർഷാവസ്ഥയെ തുടർന്നു നിർത്തിവച്ചു. എബിവിപിയുടെ കൗണ്ടിങ് ഏജന്റുമാരെ വോട്ടെണ്ണുന്ന വിവരം അറിയിച്ചില്ലെന്നുള്ള പരാതിയെ തുടർന്നുണ്ടായ പ്രതിഷേധമാണു സംഘർഷത്തിലേക്കു നയിച്ചത്.
വോട്ടെണ്ണുന്നതിനിടെ എബിവിപി പ്രവർത്തകർ തിരഞ്ഞെടുപ്പ് ഓഫിസ് ആക്രമിച്ചു ബാലറ്റ് പെട്ടികൾ പിടിച്ചെടുക്കാൻ ശ്രമിച്ചതായി ഇടതു വിദ്യാർഥി സംഘടനകൾ ആരോപിച്ചു. എബിവിപിയുടെ കൗണ്ടിങ് ഏജന്റുമാർ കൃത്യസമയത്തു ഹാജരായില്ലെന്നും അവർ പറഞ്ഞു. എന്നാൽ എബിവിപി ഇതു നിഷേധിച്ചു. തിരഞ്ഞെടുപ്പു കമ്മിറ്റി ഇടതുസംഘടനയോടു പക്ഷപാതപരമായി പെരുമാറിയെന്നും അവർ പറഞ്ഞു.
ക്യാംപസിലെ സംഘർഷാവസ്ഥ കണക്കിലെടുത്തു വോട്ടെണ്ണൽ താൽക്കാലികമായി നിർത്തിയതായി ജെഎൻയു തിരഞ്ഞെടുപ്പു കമ്മിറ്റി അറിയിച്ചു. ജെഎൻയു വിദ്യാർഥി യൂണിയനിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ 67.8% പോളിങാണു രേഖപ്പെടുത്തിയത്. ആറു വർഷത്തിനിടയിലെ ഏറ്റവും മികച്ച പോളിങ്ങാണിത്. അയ്യായിരത്തിലധികം വിദ്യാർഥികൾ വോട്ടു ചെയ്തുവെന്നാണു കണക്കാക്കുന്നത്.