ന്യൂഡൽഹി ∙ ഹരിയാനയില്‍ പത്തൊന്‍പതുകാരിയായ വിദ്യാർഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ രണ്ടുപേര്‍ അറസ്റ്റില്‍. മുഖ്യപ്രതികളെക്കുറിച്ചു വിവരമില്ല. ഇതിനിടെ, സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരത്തുക പെണ്‍കുട്ടിയുടെ കുടുംബം തിരികെനല്‍കി. സിബിഎസ്ഇ പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ പെൺകുട്ടിയാണു പീഡനത്തിനിരയായത്.
മയക്കുമരുന്നു നൽകി അബോധാവസ്ഥയിലാക്കിയ പെൺകുട്ടിയെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച നിലയിലാണു കണ്ടെത്തിയത്. പ്ലസ് ടു വിദ്യാർഥിനിയായ പെൺകുട്ടി റെവാരിയിലെ കോച്ചിങ് സെന്ററിലേക്കു പോകുമ്പോഴായിരുന്നു സംഭവം. കാറിലെത്തിയ മൂന്നംഗ സംഘം പെൺകുട്ടിയെ തട്ടിയെടുത്തു കൊണ്ടുപോയി. സമീപത്തെ വയലിൽവച്ചു കൂട്ടമാനഭംഗത്തിന് ഇരയാക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
വയലിലുണ്ടായിരുന്ന മറ്റുചിലരും യുവാക്കൾക്കൊപ്പം ചേർന്നു പെൺകുട്ടിയെ പീഡിപ്പിച്ചു. എല്ലാവരും തന്റെ ഗ്രാമത്തിലുള്ളവരാണെന്നു പെൺകുട്ടി പൊലീസിനോടു പറഞ്ഞു. പരാതിയിൽ കേസെടുക്കാനോ എഫ്ഐആര്‍ റജിസ്റ്റർ ചെയ്യാനോ പൊലീസ് ആദ്യം തയാറായില്ലെന്നു പെൺകുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. നിരവധി പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങിയ ശേഷമാണു സീറോ എഫ്ഐആർ റജിസ്റ്റർ ചെയ്തത്.