Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂത്ത ചേട്ടൻ പറഞ്ഞതാണ് എന്നുകരുതി ക്ഷമിക്കുക: മോഹൻലാൽ

Mohanlal മോഹൻലാൽ.

കൊച്ചി∙ കന്യാസ്ത്രീകളുടെ സമരവുമായി ബന്ധപ്പെട്ടുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോടു ക്ഷുഭിതനായതിൽ ക്ഷമ ചോദിച്ച് മോഹൻലാൽ. ‘ഒരു മനുഷ്യൻ എന്ന നിലയിലും ഒരു മകൻ എന്ന നിലയിലും എന്റെ മനസ്സ് അപ്പോൾ മറ്റൊരു അവസ്ഥയിലായിരുന്നു. എന്റെ ഉത്തരം ആ ചോദ്യം ചോദിച്ച വ്യക്തിയെ വേദനിപ്പിച്ചുവെങ്കിൽ, മൂത്ത ചേട്ടൻ പറഞ്ഞതാണ് എന്നുകരുതി ക്ഷമിക്കുക, വിട്ടു കളഞ്ഞേക്കുക’– സമൂഹമാധ്യമത്തിലെ കുറിപ്പിൽ മോഹൻലാൽ അഭിപ്രായപ്പെട്ടു.

കന്യാസ്ത്രീകളുടെ സമരത്തെ കുറിച്ച്‌ ചോദിച്ചപ്പോൾ, ‘മോനെ നിങ്ങൾക്കു നാണമുണ്ടോ ഇങ്ങനത്തെ ചോദ്യങ്ങൾ ചോദിക്കാൻ’ എന്നായിരുന്നു മോഹൻലാലിന്റെ മറുപടി. ലാലിന്റെ മറുപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.

മോഹൻലാലിന്റെ കുറിപ്പിന്റെ പൂർണരൂപം: 

സുഹൃത്തേ,

എനിക്കു നിങ്ങളുടെ മുഖം ഓർമയില്ല. ശബ്ദം മാത്രമേ ഓർമയിലുള്ളൂ. നിങ്ങളുടെ ചോദ്യത്തിനു ഞാൻ പറഞ്ഞ മറുപടിയും മറക്കാനാവുന്നില്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു കുറിപ്പ്.  എന്റെ അച്ഛന്റെയും അമ്മയുടെയും പേരിൽ സാമൂഹ്യസേവനത്തിനും മനുഷ്യനന്മയ്ക്കുമായി രൂപീകരിച്ച ട്രസ്റ്റാണു ‘വിശ്വശാന്തി’. നിശബ്ദമായി പലകാര്യങ്ങളും ഞങ്ങൾ ചെയ്യുന്നു. ഈ കഴിഞ്ഞ പ്രളയ ദുരന്തത്തിൽ പെട്ടവർക്ക് ഒരുപാടു സഹായങ്ങൾ ഞങ്ങൾ എത്തിച്ചു. ഇപ്പോഴും തുടരുന്നു.

അതിന്റെ ഭാഗമായി വിദേശത്തുനിന്നു സമാഹരിച്ച കുറേ സാധനങ്ങൾ ശനിയാഴ്ച കൊച്ചിയിലെ പോർട്ടിൽനിന്നും പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിലേക്കു കയറ്റി അയക്കാനാണ് അതിരാവിലെ ഞാൻ കൊച്ചിൻ പോർട്ടിൽ എത്തിയത്. ഞങ്ങൾ ക്ഷണിച്ചിട്ടാണ് അതിരാവിലെ തന്നെ അവിടെ മാധ്യമപ്രവർത്തകർ വന്നത്. മാധ്യമപ്രവർത്തകരോടു ഞങ്ങളുടെ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിക്കുമ്പോഴാണു നിങ്ങൾ അനവസരത്തിലുള്ള ഒരു ചോദ്യം എന്നോടു ചോദിച്ചത്.

കേരളം ഇപ്പോൾ ഏറ്റവുമധികം ചർച്ച ചെയ്യുന്ന വിഷയമായതുകൊണ്ടു തീർച്ചയായും ആ ചോദ്യം പ്രസക്തവുമാണ്. പക്ഷെ ആ ചോദ്യത്തിനു പെട്ടെന്നൊരു മറുപടി പറയാൻതക്കവണ്ണമുള്ള മാനസികനിലയിൽ ആയിരുന്നില്ല ഞാൻ. ഒരു മനുഷ്യൻ എന്ന നിലയിലും ഒരു മകൻ എന്ന നിലയിലും എന്റെ മനസ്സ് അപ്പോൾ മറ്റൊരു അവസ്ഥയിലായിരുന്നു. അതുകൊണ്ടാണ് എന്റെ ഉത്തരം അങ്ങിനെയായത്. അവിടെ നടക്കുന്ന ആ കർമത്തെപ്പറ്റി ഒരു ചോദ്യം പോലും ചോദിക്കാതെ നിങ്ങൾ ഇങ്ങനെ ഒരു ചോദ്യം ചോദിക്കാൻ പാടില്ലായിരുന്നു എന്ന് എന്റെ മനസ്സ് എന്നോടു പറഞ്ഞിട്ടുണ്ടാകാം. അതുകൊണ്ടാണ് അങ്ങനെ ഒരു ഉത്തരം എന്നിൽനിന്ന് ഉണ്ടായത്.

ഒരു രാത്രി കഴിഞ്ഞിട്ടും അതു മനസ്സിൽനിന്നു മായാതെ ഇരിക്കുന്നതിനാലാണ് ഇങ്ങനെ ഒരു കുറിപ്പ്. എന്റെ ഉത്തരം ആ ചോദ്യം ചോദിച്ച വ്യക്തിയെ വേദനിപ്പിച്ചുവെങ്കിൽ അത് ഒരു മൂത്ത ചേട്ടൻ പറഞ്ഞതാണ് എന്നു കരുതി ക്ഷമിക്കുക. വിട്ടു കളഞ്ഞേക്കുക. എന്റെ ഉത്തരം ഒരു വ്യക്തിയെയോ സ്ഥാപനത്തെയോ പത്രപ്രവർത്തനത്തെയോ ഉദ്ദേശിച്ചായിരുന്നില്ല. നമ്മൾ ഇനിയും കാണേണ്ടവരാണ്. നിങ്ങളുടെ ചോദ്യങ്ങൾക്കു ഞാൻ മറുപടി പറയേണ്ടതുമാണ്..

സ്നേഹപൂർവം മോഹൻലാൽ.

related stories