കോഴിക്കോട്∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രഫ. എം.എൻ. കാരശ്ശേരിയുടെ നേതൃത്വത്തിലുള്ള മതേതര സമാജത്തിന്റെ 24 മണിക്കൂർ കുത്തിയിരിപ്പു സമരം കോഴിക്കോട് പബ്ലിക് ലൈബ്രറി പരിസരത്ത് തുടങ്ങി. സിസ്റ്റർ മരിയ തോമസ് സമരം ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് ഫോർ സിസ്റ്റേഴ്സ് ആക്‌ഷൻ കൗൺസിൽ, ഖുർആൻ സുന്നത് സൊസൈറ്റി തുടങ്ങിയ സംഘടനകൾ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹമീദ് ചേന്ദമംഗല്ലൂർ, കാഞ്ചനമാല തുടങ്ങിയവരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
അറസ്റ്റു ചെയ്യില്ല എന്നു സഭയ്ക്കു ബോധ്യമുള്ളതുകൊണ്ടാണു പരാതിയുയർന്നു മൂന്നു മാസമായിട്ടും ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ മുൻകൂർ ജാമ്യത്തിനു ശ്രമിക്കാതിരുന്നതെന്ന് പ്രഫ. എം.എൻ. കാരശ്ശേരി പറഞ്ഞു. ജനസമൂഹവും മാധ്യമങ്ങളും മുന്നിട്ടിറങ്ങിയതോടെ ഇനി പൊലീസിന്റെ നിഷ്ക്രിയത മുന്നോട്ടുപോവില്ല എന്നു തിരിച്ചറിഞ്ഞതുകൊണ്ടാണ് ബിഷപ്പിനെ ചുമതലകളിൽനിന്നു സഭ ഒഴിവാക്കിയത്. ഇതുകൊണ്ടാണ് ബിഷപ് ഇപ്പോൾ മുൻകൂർ ജാമ്യത്തിനു ശ്രമിക്കുന്നത്.
കേരളത്തിലെ സമരചരിത്രത്തിലെ പ്രധാന അധ്യായമാണു കന്യാസ്ത്രീകളുടെ സമരം. സാധാരണഗതിയിൽ ഒരു സത്രീ പീഡിപ്പിക്കപ്പെട്ടതായി പരാതിപ്പെട്ടാൽ 24 മണിക്കൂറിനകം അറസ്റ്റ് ചെയ്യും. പക്ഷേ, കന്യാസ്ത്രീയുടെ പരാതിയുയർന്നു മൂന്നു മാസം കഴിഞ്ഞിട്ടും ബിഷപിനെ അറസ്റ്റു ചെയ്യാൻ പൊലീസോ സർക്കാരോ ശ്രമിക്കുന്നില്ല. ഈ നിഷ്ക്രിയതയ്ക്കെതിരെ സമൂഹത്തിന്റെ നീതിബോധം ഉണർന്നിരിക്കാനാണ് 24 മണിക്കൂർ ഉണർന്നിരിപ്പു സമരം നടത്തുന്നതെന്നും പ്രഫ.എം.എൻ.കാരശ്ശേരി പറഞ്ഞു. സമരവേദിയിൽ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു എം.എൻ.കാരശ്ശേരി.