ന്യൂഡൽഹി ∙ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ കോൺഗ്രസ് പ്രധാന പങ്കുവഹിച്ചെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. സ്വാതന്ത്ര്യസമരത്തിൽ പ്രധാനപങ്കു വഹിച്ച കോൺഗ്രസ് രാജ്യത്തിനായി നിരവധി നേതാക്കളെ സമ്മാനിച്ചെന്ന് ‘ഭാരതത്തിന്റെ ഭാവി – ഒരു ആർഎസ്എസ് വീക്ഷണം’ എന്ന പേരിൽ ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ സംഘടിപ്പിക്കുന്ന ത്രിദിന പരിപാടി അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
ആർഎസ്എസിനെ മെച്ചപ്പെട്ട രീതിയിൽ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യമിട്ട് നടത്തുന്ന പരിപാടിയുടെ ആദ്യദിനം നടത്തിയ എൺപതു മിനിറ്റു നീണ്ട പ്രസംഗത്തിലാണ് കോൺഗ്രസിന് ആർഎസ്എസ് മേധാവിയിൽ നിന്ന് അപ്രതീക്ഷിത പരാമർശം ലഭിച്ചത്. ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിന്റെ ജീവിതവും പ്രവർത്തനവും വിശദീകരിച്ച് ആരംഭിച്ച പ്രസംഗത്തിൽ സമൂഹത്തിൽ നടമാടുന്ന അനാചാരങ്ങൾ, രാജ്യത്തിന്റെ വൈവിധ്യം, സ്വാതന്ത്ര്യസമര പ്രക്ഷോഭം തുടങ്ങിയവ പരാമർശിച്ചു.
സ്വാതന്ത്ര്യ സമരത്തില്‍ കോണ്‍ഗ്രസിന്റെ പങ്ക് വലുതാണ്. ഒട്ടേറെ നേതാക്കളെ സംഭാവന ചെയ്ത പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ആര്‍എസ്എസ് സ്ഥാപകന്‍ ഡോ.ഹെഡ്ഗേവാറും കോണ്‍ഗ്രസ് അംഗമായിരുന്നു. ആര്‍എസ്എസിന്റെ ഹിന്ദുത്വം ആരെയും എതിര്‍ക്കാനുള്ളതല്ല. ആര്‍എസ്എസ് ആശയങ്ങള്‍ ആരെയും അടിച്ചേല്‍പ്പിക്കില്ല. ആര്‍എസ്എസ് ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാരും ബിജെപിയും ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവര്‍ത്തിച്ച് ആരോപിക്കുന്നതിനിടെയാണ് മോഹന്‍ ഭാഗവതിന്റെ വിശദീകരണം.
രാജ്യത്തെ സാംസ്കാരിക വൈവിധ്യം ആദരിക്കപ്പെടേണ്ടതാണെന്നു പറഞ്ഞ അദ്ദേഹം നാനാത്വം സമൂഹത്തിൽ ഭിന്നിപ്പിന് കാരണമാക്കരുതെന്നും അഭിപ്രായപ്പെട്ടു. സമൂഹത്തിലെ കൊള്ളരുതായ്മകൾ ഇല്ലാതാക്കുകയാണ് ആർഎസ്എസ് ലക്ഷ്യമിടുന്നത്. സമൂഹത്തെ തന്റേതായി കാണുകയാണ് ആർഎസ്എസ് പ്രവർത്തകൻ ചെയ്യുന്നത്. ആർഎസ്എസിനെ ജനത്തിന് നന്നായി മനസിലാക്കുന്നതിനാണ് ത്രിദിന പരിപാടി ലക്ഷ്യമിടുന്നതെന്നും ഭാഗവത് പറഞ്ഞു.
സാധാരണ സർക്കാർ പരിപാടികൾക്കു വേദിയാകാറുള്ള വിജ്ഞാൻ ഭവനിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. അടുത്തവര്‍ഷം പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മൂന്ന് ദിവസത്തെ സമ്മേളനമെന്നതും ശ്രദ്ധേയം. പ്രതിപക്ഷ കക്ഷി നേതാക്കൾ ഉൾപ്പെടെ അഞ്ഞൂറോളം പ്രതിനിധികളെയാണ് പരിപാടിയിൽ ക്ഷണിച്ചത്. രണ്ടു ദിവസം ചർച്ചകളും മൂന്നാം ദിനത്തിൽ പ്രതിനിധികളിൽ നിന്നുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരവും നൽകാനാണ് പദ്ധതി. ബിജെപി സർക്കാരിലെ ചില മന്ത്രിമാർ ചടങ്ങിനെത്തിയെങ്കിലും പ്രതിപക്ഷ കക്ഷി നേതാക്കളിൽ പലരും പരിപാടിയിൽ വിട്ടുനിന്നു. എന്നാല്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ക്ഷണം ലഭിച്ചില്ലെന്ന് കോൺഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.